തിരുവല്ല : കോടമഞ്ഞിന്റെ കുളിർമയിൽ കാഴ്ചകൾ കണ്ടുള്ള കെ.എസ്.ആർ.ടി.സിയുടെ ഗവിയാത്ര ഇരുന്നൂറിന്റെ നിറവിൽ. സംസ്ഥാനത്തൊട്ടാകെ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ഒരുക്കിയ 'ഗവി ജംഗിൾ സഫാരി' തിങ്കളാഴ്ച 200 അവിസ്മരണീയ യാത്രകൾ പൂർത്തിയാക്കുകയാണ്. ഏഴായിരം സഞ്ചാരികളിൽ നിന്ന് എഴുപത് ലക്ഷത്തോളം വരുമാനം നേടാനും കഴിഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ സൗത്ത്, സെൻട്രൽ, നോർത്ത് സോണുകളിൽ നിന്ന് ഗവി യാത്ര ബുക്കിംഗ് ചെയ്തുവരുന്നവർ പത്തനംതിട്ട ഡിപ്പോയിലെത്തിയാണ് യാത്ര പോകുന്നത്. ശബരിമല മകരവിളക്കിന് ഏർപ്പെടുത്തിയ യാത്രാനിരോധനം ഒഴിച്ചാൽ മറ്റുള്ള ദിവസങ്ങളിലെല്ലാം പത്തനംതിട്ട ഡിപ്പോയിൽ നിന്ന് രാവിലെ 6.30നും ഏഴിനും ഇടയിൽ മൂന്ന് ട്രിപ്പുകൾ വീതം പുറപ്പെട്ടു.
കാഴ്ചയൊരുക്കി കോടമഞ്ഞും കാട്ടുമൃഗങ്ങളും
കഴിഞ്ഞ ഡിസംബർ ഒന്നിനാണ് തണുത്തുറഞ്ഞ കോടമഞ്ഞിൽ പുതച്ച ഗവി കാഴ്ച്ചകൾ കാണാൻ സഞ്ചാരികൾക്കായി കെ.എസ്.ആർ.ടി.സി സൗകര്യം ഒരുക്കിയത്. പച്ചപ്പുനിറഞ്ഞ വനത്തിന്റെ വശ്യമനോഹാരിത ആസ്വദിച്ച് കാടിനെ തൊട്ടറിഞ്ഞ് എഴുപതിലധികം കിലോമീറ്റർ നീളുന്ന കാനന യാത്രയാണ് ഗവിയുടെ പ്രത്യേകത. യാത്രയ്ക്കിടയിൽ കാട്ടാനെയും കാട്ടുപോത്തിനെയും മലയണ്ണാനെയും മറ്റു വന്യജീവികളെയുമെല്ലാം കാണാനാകും. വ്യു പോയിൻറുകളിലും കെ.എസ്.ഇ.ബിയുടെ കീഴിലുള്ള എട്ട് ഡാമുകളിലും സന്ദർശനം നടത്താം. ഈ കാനനപാതയോരങ്ങളിൽ മൂഴിയാർ, കക്കി, ആനത്തോട്, കൊച്ചു പമ്പ, ഗവി തുടങ്ങിയ ഡാമുകൾ കണ്ട് വള്ളക്കടവ്, വണ്ടിപ്പെരിയാർ വഴി പരുന്തുംപാറയും സന്ദർശിച്ച് തിരികെ പത്തനംതിട്ടയിലെത്താം. കൊച്ചു പമ്പയിൽ ബോട്ടിംഗ്ഏർപ്പെടുത്തിയിട്ടുണ്ട്.
ഗൈഡിനെ പോലെ കാഴ്ചകൾ വിവരിച്ച് ഗവി യാത്ര ഉല്ലാസകരമാക്കാൻ പരിചയസമ്പന്നരായ ജീവനക്കാരെയാണ് പത്തനംതിട്ടയിൽ നിന്ന് ബസിൽ നിയോഗിക്കുന്നത്. ഇവരുടെ അനുഭവസമ്പത്ത് യാത്രക്കാർക്ക് മുതൽകൂട്ടാണ്.
ഗവിയിലേക്കുള്ള എൻട്രി ഫീസും ബോട്ടിംഗും ഉച്ചഭക്ഷണവും യാത്രാക്കൂലിയും ഉൾപ്പെടെ 1300 രൂപയാണ് പത്തനംതിട്ടയിൽ നിന്നുള്ള നിരക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |