പത്തനംതിട്ട: ക്രഷർ ഉത്പ്പന്നങ്ങളുടെ അമിതമായ വിലവർദ്ധനവിനെ തുടർന്ന് നിർമ്മാണ മേഖല വൻ പ്രതിസന്ധിയിലാണെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ സർക്കാർ കരാറുകാർ 2018 ലെ ഡി. എസ്. ആർ നിരക്കനുസരിച്ചാണ് ഇപ്പോഴും കരാർ ജോലികൾ ചെയ്യുന്നത്. ഡി. എസ്. ആർ 2023 ന് ശുപാർശകൾ കേന്ദ്ര സർക്കാരിലേക്ക് പോയിട്ട് പോലും സംസ്ഥാന സർക്കാർ 2021 ലെ നിരക്കുപോലും സർക്കാർ മേഖലയിൽ നടപ്പിൽ വരുത്തിയിട്ടില്ല. കേരളത്തിലെ സർക്കാർ കരാറുകാരുടെ ഏകോപന സമിതിയുടെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ നടത്തിയിട്ടും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് അടിക്കടി പാറഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്നത്. ഒരുക്യുബിക്അടി എം സാന്റ് 64 രൂപ, പി.സാന്റ് 80, മെറ്റൽ 48 എന്നിങ്ങനെയാണ് നിലവിലെ വില. ഒരുലോറി പാറക്ക് 2000 രൂപ വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. ചെറുകിട- ഇടത്തരം കരാറുകാർ വലിയ ബുദ്ധിമുട്ടിലാണ്. ജില്ലാ പഞ്ചായത്തിൽ 3 കോടിയോളം രൂപയാണ് കരാറുകാർക്ക് കുടിശികയുള്ളത്. 126 ബില്ലകളുടെ തുക കിട്ടാനുണ്ട് . ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ കത്ത് കൊടുത്തില്ലെങ്കിൽ ജീവനക്കാർ ബില്ലുകൾ മാറ്റിവച്ചും കരാറുകാരെ ദ്രോഹിക്കുകയാണ്. പാറ ഉൽപ്പന്നങ്ങളുടെ ഖനനം പൊതുമേഖല ഏറ്റെടുക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. ആർ. കൃഷ്ണകുമാർ , ജില്ലാ പ്രസിഡന്റ് ജിജി വർഗീസ് , ജില്ലാ സെക്രട്ടറി പി. എസ്. സജികുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |