SignIn
Kerala Kaumudi Online
Wednesday, 08 May 2024 8.46 AM IST

അതിജീവനം കാത്ത് ഇൗറ്റനെയ്ത്തു തൊഴിലാളികൾ, നെയ്തു നേടണം

etta

പത്തനംതിട്ട : ഇൗറ്റ നെയ്തുണ്ടാക്കിയ കുട്ടയും വട്ടിയും മുറവും തടുക്കും വിസ്മൃതിയിലേക്ക് കടക്കുമ്പോൾ ഇൗ മേഖലയിലെ പരമ്പരാഗത തൊഴിലാളികൾ അതിജീവനത്തിനായി കേഴുകയാണ്. ഇൗറ്റയ്ക്കും നെയ്ത്ത് തൊഴിലാളികൾക്കും സർക്കാരിന്റെ സംരക്ഷണവും സഹായവും കുറയുന്നത് ഇൗ തൊഴിൽ മേഖലയ്ക്ക് തിരിച്ചടിയായി. പ്ളാസ്റ്റിക് മുറവും കുട്ടയും വട്ടിയുമാണ് ഇപ്പോൾ വിപണിയിലുളളത്. ജില്ലയിൽ ഇപ്പോൾ രണ്ടിടത്ത് മാത്രമാണ് ഇൗറ്റ നെയ്ത്തുള്ളത്. ഏഴംകുളം പഞ്ചായത്തിലെ പാലമുക്കിലും തോട്ടപ്പുഴശേരിയിലും. വിരലിൽ എണ്ണാവുന്ന പരമ്പരാഗത ഇൗറ്റ നെയ്ത്തുകാരാണ് ഇവിടങ്ങളിൽ ഉള്ളത്. ഇൗറ്റ നെയ്തുണ്ടാക്കിയ ഉപകരണങ്ങൾ ഇപ്പോൾ പ്രദർശനമേളകളിൽ മാത്രമായി ഒതുങ്ങി. ബാംബു കോർപ്പറേഷൻ കുറഞ്ഞ വിലയ്ക്ക് നൽകിക്കൊണ്ടിരുന്ന ഇൗറ്റകൾ ഗോഡൗണിലെ തൊഴിലാളി സമരത്തെ തുടർന്ന് വിതരണം മുടങ്ങിയതോടെ നെയ്ത്തും പ്രതിസന്ധിയിലായി. ബാംബു കോർപ്പറേഷൻ ഒരു കെട്ട് ഇൗറ്റയ്ക്ക് (ഒരു കെട്ടിൽ 12 ഇൗറകൾ) 280രൂപ നിരക്കിലാണ് തൊഴിലാളികൾക്ക് നെയത്ത് കേന്ദ്രങ്ങളിൽ നൽകിക്കൊണ്ടിരുന്നത്. ഇത് മുടങ്ങിയതോടെ സ്വകാര്യ കച്ചവടക്കാർ ഒരു കെട്ട് ഇൗറ്റയ്ക്ക് 500 രൂപ നിരക്കാണ് ഇൗടാക്കുന്നത്. ഇത് നെയ്ത്ത് കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനുള്ള വാഹനച്ചെലവ് തൊഴിലാളികൾ തന്നെ വഹിക്കണം. താമരക്കുളത്തെ കച്ചവടക്കാരിൽ നിന്ന് വാങ്ങിയ ഇൗറ്റ ഏഴംകുളത്തെ നെയ്ത്ത് കേന്ദ്രങ്ങളിൽ എത്തിക്കാൻ 1500രൂപ വാഹനച്ചെലവ് വേറെയും നൽകേണ്ടി വന്നതായി തൊഴിലാളികൾ പറഞ്ഞു.

കൈത്താങ്ങായി ഏഴംകുളം

പരമ്പരാഗത തൊഴിലായ ഇൗറ്റ നെയ്ത്തിനെ നിലനിറുത്താൻ സഹായം ഒരുക്കി ഏഴംകുളം പഞ്ചായത്ത്. പാലമുക്ക് ജംഗ്ഷന് സമീപം ചരുവിളയിൽ ശാന്ത ഇൗറ്റ നെയ്ത്ത് തൊഴിലാളിയാണ്. അറുപത്തഞ്ച് വയസായ ശാന്തയ്ക്ക് ഇൗറ്റ നെയ്ത്ത് ഒരു കാലത്ത് നല്ല വരുമാന മാർഗമായിരുന്നു. ഒരു ദിവസം വലുതും ചെറുതുമായി പതിനഞ്ചിലേറെ കുട്ടയും മുറവും നെയ്തിരുന്നു. ഇപ്പോൾ ഒരു ദിവസം മൂന്നോ നാലോ മാത്രം. മിഥുൻഭവനിൽ രാധയും കളീയ്ക്കൽ വീട്ടിൽ സരസമ്മയും ഇൗറ്റ നെയ്യുന്നുണ്ട്. പ്രിയദർശനി കുടുംബശ്രീയുടെ കീഴിലുള്ള തനിമ കൂട്ടായ്മയുടെ ഭാഗമായി ഇൗറ്റ നെയ്ത്ത് സജീവമായിട്ടുണ്ട്. മാസത്തിലെ അവസാന ശനിയാഴ്ച പുതുമല ജംഗ്ഷനിൽ ഇവ വിപണനത്തിന് വയ്ക്കും. പറക്കോട്, ഏനാത്ത് ചന്തകളിലും വിപണനത്തിന് എത്തിക്കുന്നുണ്ട്. ഏറെയും വിറ്റഴിയുമെന്ന് തൊഴിലാളികൾ പറയുന്നു. ഒാർഡർ എടുത്തും ഇൗറ്റഉൽപ്പന്നങ്ങൾ നിർമിക്കും. ഗ്രാമ പഞ്ചായത്തംഗം ബാബു ജോൺ മുൻകയ്യെടുത്ത് ഇൗറ്റ നെയ്ത്ത് സർക്കാരിന്റെ ജിയോ ടാഗ് സംവിധാനത്തിലാക്കി. ദൂരെയുളളവർക്കും ഇൗറ്റ ഉൽപ്പന്നങ്ങൾക്ക് ഒാർഡർ നൽകാം. ക്ഷാമം നേരിട്ടപ്പോൾ സ്വന്തം പറമ്പിലെ ഇൗറ്റ അദ്ദേഹം സൗജന്യമായി നൽകി. പത്തനംതിട്ടയിൽ ആരംഭിക്കുന്ന എന്റെ കേരളം പ്രദർശന, വിപണ മേളയിൽ നെയ്ത്തുൽപ്പന്നങ്ങൾ പ്രദർശിപ്പിക്കും.

'' പരമ്പരാഗതമായ തൊഴിൽ അന്യമാകാതെ സംരക്ഷിക്കാനുള്ള പരിശ്രമങ്ങളാണ് ഏഴംകുളം പഞ്ചായത്തിൽ നടത്തുന്നത്. ഇൗറ്റ ഉൽപ്പന്നങ്ങളുടെ വൈവിധ്യവൽക്കരണത്തിലൂടെ ഇൗ തൊഴിൽ മേഖലയെ പിടിച്ചു നിറുത്താനാകും.

ബാബു ജോൺ, ഏഴംകുളം ഗ്രാമപഞ്ചായത്തംഗം

ഇൗറ്റയുടെ വില

(ബാംബു കോർപ്പറേഷനിൽ നിന്ന് വാങ്ങുന്നതിന്)

ഒരു കെട്ട് ഇൗറ്റയ്ക്ക് : 280രൂപ

സ്വകാര്യ കച്ചവടക്കാർ ഇൗടാക്കുന്നത് : 500 രൂപ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.