റാന്നി :ജില്ലയിലെ പോസ്റ്റ് ഓഫീസ് പാസ് പോർട്ട് സേവാ കേന്ദ്രത്തിൽ പാസ് പോർട്ട്, പി.സി.സി സേവനങ്ങൾക്ക് കാലതാമസം നേരിടുന്നത് മൂലം പ്രവാസികൾ ബുദ്ധിമുട്ടുന്നു. സേവനങ്ങൾക്ക് ഒന്നും രണ്ടും മാസം കഴിഞ്ഞുള്ള തിയതിയാണ് കിട്ടുന്നത്. വേരിഫിക്കേഷൻ കഴിഞ്ഞ് രണ്ടാഴ്ചകൊണ്ട് ലഭിച്ചുകൊണ്ടിരുന്ന പാസ്പോർട്ട് ഇപ്പോൾ ലഭിക്കുന്നത് ഒരു മാസം കഴിഞ്ഞാണ്. വിദേശ ജോലിയുടെയും പഠനത്തിന്റെയും മറ്റും ആവശ്യത്തിനുള്ള സേവനങ്ങൾക്ക് തിരുവനന്തപുരം പാസ് പോർട്ട് ഓഫീസിനു കീഴിലുള്ള നെയ്യാറ്റിൻകര ഓഫീസിൽ മാത്രമാണ് ഈ മാസം തിയതി ലഭ്യമായിട്ടുള്ളത്. എന്നാൽ അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങൾക്കുള്ള തൽക്കാൽ സേവനത്തിന് മാർച്ച് 1 ന് മാത്രമാണ് വഴുതക്കാട് ഓഫീസിലെങ്കിലും തിയതി ലഭിച്ചത്. കുറച്ചുകാലങ്ങളായി തിരുവനന്തപുരം പാസ് പോർട്ട് ഓഫീസിലെ സേവനങ്ങൾ ലഭ്യമാകാൻ ഒരുപാട് താമസം നേരിടുന്നുണ്ടെന്ന് പ്രവാസികൾ ഉൾപ്പടെ പറയുന്നു. പാസ് പോർട്ടിന് പുറമെ യൂറോപ്യൻ രാജ്യങ്ങളിലേക്കും മറ്റും പോകുന്നതിനായി ലഭ്യമാക്കേണ്ട പി.സി.സി എടുക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്നു. തിരുവനന്തപുരം പാസ് പോർട്ട് ഓഫീസിനു കീഴിൽ പാസ് പോർട്ട് എടുത്തവർക്ക് ഇവിടെ നിന്ന് മാത്രമേ പി.സി.സിക്ക് അപേക്ഷിക്കാനാവു . എന്നാൽ അടിയന്തര ആവശ്യം വന്നാൽ ഇതു ലഭ്യമാകാത്ത അവസ്ഥയാണിപ്പോൾ. എം.പി ഉൾപ്പടെയുള്ള അധികൃതർ ഉടൻതന്നെ വിഷയത്തിൽ ഇടപെടണമെന്നാണ് ആവശ്യം.
------------------
ജോലിയുടെ ആവശ്യത്തിന് പി.സി.സി അടിയന്തരമായി വേണ്ടിവന്നു. പക്ഷേ അപേക്ഷിക്കാൻ ശ്രമിച്ചപ്പോൾ മാർച്ച് 19 നാണ് തിയതി ലഭ്യമായത്. ജോലി സ്ഥലത്ത് ഈ മാസം അവസാനം പി.സി.സി കൊടുക്കേണ്ടതുണ്ട്. അധികൃതർ വിഷയത്തിൽ അടിയന്തരമായി ഇടപെടണം.
പ്രദീപ് കുമാർ
റാന്നി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |