പത്തനംതിട്ട : ജില്ലയിൽ രോഗവ്യാപനം രൂക്ഷമായിട്ടുളള ഇരവിപേരൂർ, അയിരൂർ, റാന്നി, റാന്നിപഴവങ്ങാടി, റാന്നിപെരുനാട്, പ്രമാടം, കോന്നി, ഏറത്ത്, ഏഴംകുളം എന്നീ പഞ്ചായത്തുകളിൽ മേയ് 5ന് അർദ്ധരാത്രി വരെ പ്രഖ്യാപിച്ചു. കൂടാതെ മല്ലപ്പള്ളി, ആനിക്കാട് പഞ്ചായത്തുകളിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ മേയ് 5 വരെ ദീർഘിപ്പിച്ചും
കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി. ഈ പ്രദേശങ്ങളിൽ അഞ്ചോ അതിലധികമോ ജനങ്ങൾ കൂട്ടം കൂടുന്നത് നിരോധിച്ചു.
ക്രമീകരണങ്ങളും നിയന്ത്രണങ്ങളും
(1) വിവാഹ, മരണ ചടങ്ങുകൾക്കു പരമാവധി 20 പേരും മത സ്ഥാപനങ്ങളിലെ ചടങ്ങുകൾക്കു പരമാവധി 10 പേരെയും
മാത്രമേ അനുവദിക്കുകയുള്ളു.
(2) അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, ബസ് സ്റ്റാൻഡുകൾ, പൊതുഗതാഗതം, ആശുപത്രികൾ, പരീക്ഷകൾ, ഹോട്ടലുകൾ (പാഴ്‌സലുകൾ മാത്രം), തൊഴിലിടങ്ങൾ (50 ശതമാനം മാത്രം ജോലിക്കാർ), ഇലക്ഷൻ സംബന്ധമായ ആവശ്യങ്ങൾ, വ്യാപാര വാണിജ്യ ആവശ്യങ്ങൾ മുതലായ സ്ഥലങ്ങളിൽ കൃത്യമായും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം. ജനങ്ങൾ മാസ്‌കുകൾ ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ഇടവേളകളിൽ സാനിറ്റൈസർ / സോപ്പ് ഉപയോഗിച്ച് കൈ കഴുകയും വേണം.
(3) രാത്രി 9 മുതൽ രാവിലെ 5 വരെയുളള രാത്രികാല കർഫ്യൂ സമയത്ത് അവശ്യ സേവനം ഒഴികെയുളള സഞ്ചാരം നിരോധിച്ചിരിക്കുന്നു.
(4) സിനിമാ ഹാളുകൾ, ബാറുകൾ, സ്‌പോർട്‌സ് കോംപ്ലക്‌സുകൾ, ജിമ്മുകൾ, നീന്തൽ കുളങ്ങൾ, വിനോദ പാർക്കുകൾ മുതലായവ അടഞ്ഞുകിടക്കും.
(5) ഒഴിവാക്കിയിട്ടുളള അവശ്യമേഖലയൊഴികെ എല്ലാ ഗവൺമെന്റ്‌സ്വകാര്യ സ്ഥാപനങ്ങളും പരമാവധി 50% ജീവനക്കാരെ വച്ച് പ്രവർത്തിപ്പിക്കണം.
(6) എല്ലാ കടകളും റസ്റ്റോറന്റുകളും വൈകന്നേരം 7.30 ന് അടയ്ക്കണം.
(7) എല്ലാ സാമൂഹ്യരാഷ്ട്രീയസാംസ്‌കാരിക കൂടിച്ചേരലുകളും നിരോധിച്ചിരിക്കുന്നു.
കർശന പരിശോധന ഉറപ്പാക്കി പൊലീസ്
പത്തനംതിട്ട : കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഉടനീളം കർശന പരിശോധന ഉറപ്പാക്കിയതായി ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനി അറിയിച്ചു. കണ്ടെയ്‌മെന്റ് സോണുകളിൽ ഉൾപ്പെടെ ജില്ലയിൽ 40 ഇടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് കർശന പരിശോധന ഉറപ്പാക്കുന്നതിന് പൊലീസിനെ വിന്യസിച്ചു. പൊലീസ് പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. കണ്ടെയ്‌മെന്റ് സോണുകളിലേക്കും പുറത്തേക്കുമുള്ള യാത്രകൾ കർശനമായി നിയന്ത്രിക്കും. കൊവിഡ് ബാധിതരെയും ക്വാറന്റൈനിൽ കഴിയുന്നവരെയും നിരീക്ഷിക്കാനും സഹായിക്കാനും പ്രത്യേക സംവിധാനം ഒരുക്കും. നിലവിൽ ജനമൈത്രി ബീറ്റ് ഓഫീസർമാരെ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരും. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് പുറമെ ദുരന്തനിവാരണ നിയമം, പകർച്ചവ്യാധി തടയൽ നിയമം എന്നിവയും ചേർത്ത് ശക്തമായ നിയമനടപടികൾ സ്വീകരിക്കും.
ജനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കാൻ കൂടുതൽ ജാഗ്രത കാട്ടണം. നിയമലംഘകരെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ചും നിരീക്ഷണം നടത്തും. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ എത്തി അവർക്ക് ബോധവൽക്കരണം നടത്തുന്നതിനായി ഡിവൈ.എസ്.പി മാരെ ചുമതലപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
അതിഥി തൊഴിലാളികളുടെ ആശങ്കയകറ്റും. അവർക്ക് സുരക്ഷിതത്വബോധം സൃഷ്ടിക്കാൻ ശ്രമിക്കും. നിയന്ത്രണങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന് എല്ലാ പൊലീസുദ്യോഗസ്ഥർക്കും കർശന നിർദേശം നൽകി.
ആർ.നിശാന്തിനി ,
ജില്ലാ പൊലീസ് മേധാവി
ജില്ലയിൽ കൊവിഡ് പ്രോട്ടോകോൾ ലംഘനങ്ങൾക്ക് ഇന്നലെ
112 കേസുകൾ രജിസ്റ്റർ ചെയ്തു. 114 പേരെ അറസ്റ്റ് ചെയ്തു. ഒരു കടയുടമയ്‌ക്കെതിരെ നടപടിയെടുത്തു, ക്വാറന്റൈൻ ലംഘിച്ചതിന് ഒരാൾക്കെതിരെ കേസ് എടുത്തു. മാസ്‌ക് വയ്ക്കാത്തതിന് 1411 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 1322 പേർക്കെതിരെയും പെറ്റി കേസ് ചാർജ് ചെയ്തു.
കണ്ടെയ്ൻമെന്റ് സോണുകളിൽ
നിയന്ത്രണങ്ങൾ ഉറപ്പുവരുത്തും
പത്തനംതിട്ട : ജില്ലയിൽ കൊവിഡ് വ്യാപനം കുറയ്ക്കുന്നതിന് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും പൊലീസ്, സെക്ടർ മജിസ്‌ട്രേറ്റുമാർ ഇത് ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിർദേശിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിട്ടി യോഗത്തിലാണ് ജില്ലാ കളക്ടറുടെ നിർദേശം.
കൂടുതൽ സി.എഫ്.എൽ.ടി.സികൾ ആരംഭിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ
ഒഫ് പഞ്ചായത്തിന് ജില്ലാ കളക്ടർ നിർദേശം നൽകി. സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും കൂടുതൽ ഓക്‌സിജൻ ബെഡുകൾ ക്രമീകരിക്കണമെന്നും ഇക്കാര്യം ഉറപ്പ് വരുത്തുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തു . കണ്ടെയ്‌മെന്റ് സോണുകളിലും കൂടുതൽ രോഗവ്യാപനം റിപ്പോർട്ട് ചെയ്യുന്ന പഞ്ചായത്തുകളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |