കൂടൽ : കാലം തെറ്റിയുള്ള മഴ കിഴക്കൻ മലയോരമേഖലയിലെ തേനീച്ചക്കർഷകരെ വലയ്ക്കുന്നു. തേൻ ഉത്പാദാനം കൂടുതലായി നടക്കുന്ന മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മഴ കൂടുതലായി പെയ്തതിനാൽ തേൻ ഉത്പാദനത്തെ സാരമായി ബാധിക്കും. ഈ സമയങ്ങളിലാണ് തേനീച്ചകൾ പൂമ്പൊടികൾ ശേഖരിക്കുന്നത്. മഴയിലയും കാറ്റിലും പൂക്കൾ കൊഴിഞ്ഞു പോകുന്നതുമൂലം തേനീച്ചകൾക്ക് തേൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുന്നു. ഇത് തേൻ ഉത്പാദനത്തെ ബാധിച്ച് കർഷകർക്ക് വരുമാന നഷ്ടത്തിന് കാരണമായി.
അതിരുങ്കൽ, കുളത്തുമൺ, പാടം തുടങ്ങിയ പ്രദേശങ്ങളിൽ നിരവധി തേനീച്ചക്കർഷകരുണ്ട്. തേൻ ഉത്പാദനം മുന്നിൽക്കണ്ട് ഇത്തവണ കർഷകർ കൂടുതൽ തേൻ തട്ടുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ പൂമ്പൊടികളുടെ അസാന്നിദ്ധ്യം മൂലം അടകളെല്ലാം ഒഴിഞ്ഞു. പൂമ്പൊടിയുടെ കുറവ് തേനീച്ചക്കൂട്ടിലെ പുഴുക്കളുടെ വളർച്ചയെയും ബാധിക്കും. തേനും പൂമ്പൊടിയും ചേർന്ന മിശ്രതമാണ് പുഴുക്കളുടെ ഭക്ഷണം. ഇത് കിട്ടാതെ വന്നാൽ പുഴുക്കൾ അറയ്ക്കുള്ളിൽ വച്ചുചാവും. പൂമ്പൊടി ക്ഷാമം അംഗവൈകല്യവുമുള്ള ഈച്ചകളുടെ സംഖ്യബലം വർദ്ധിപ്പിക്കും.
മാധുര്യം ഇല്ലാത്ത തേൻകാലം
തേനീച്ചക്കർഷകർ തേൻകാലം പ്രയോജനപ്പെടുത്താൻ ഇത്തവണ ഏറെ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. തേൻ കൂടുകൾ നേരത്തെ റബർ തോട്ടങ്ങളിലേക്ക് മാറ്റിയവരുമുണ്ട്. റബ്ബർ തോട്ടങ്ങളിലെ തളിരില മൂത്തു വരുന്ന സമയത്തു ഇലഞെട്ടിലുള്ള മൂന്നു ഗ്രന്ഥികൾ മധു ചൊരിയാൻ തുടങ്ങും. ഇതാണ് എല്ലാ ജനുസിലുംപെട്ട തേനീച്ചകൾ ശേഖരിച്ചു തേൻതട്ടുകളിലെ ഹെക്‌സണൽ കോശങ്ങളിൽ നിറക്കുന്നത്. തേനുത്പാദനത്തിൽ നഷ്ടം നേരിടുന്നവർക്ക് സർക്കാർ ധനസഹായം നൽകണമെന്നാണ് കർഷകരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |