SignIn
Kerala Kaumudi Online
Friday, 26 April 2024 6.32 PM IST

ഇടത് തരംഗം, വീണ്ടും തളർന്ന് യു.ഡി.എഫ്

ldf

മുന്നേറ്റമില്ലാതെ എൻ.ഡി.എ

പത്തനംതിട്ട: അഞ്ചിൽ അഞ്ചും നേടി എൽ.ഡി.എഫ്. ഒന്ന് പോലും തിരികെപ്പിടിക്കാനാകാതെ യു.ഡി.എഫ്. മുന്നേറ്റമില്ലാതെ താമര പിന്നെയും വാടി. വോട്ടെണ്ണലിൽ റാന്നി ഒഴികെയുള്ള നാല് മണ്ഡലങ്ങളും വ്യക്തമായ ലീഡുമായാണ് എൽ.ഡി.എഫ് മുന്നേറിയത്. റാന്നിയിൽ നേരിയ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി മുന്നേറിയത് കനത്ത പോരാട്ടം നടന്നതിന്റെ സൂചനയായിരുന്നു. അവസാന നിമിഷം എൽ.ഡി.എഫ് വിജയം നിലനിറുത്തി.

റാന്നി ഒഴികെയുള്ള മണ്ഡലങ്ങളിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ എൽ.ഡി.എഫ് വിലയിരുത്തിയത്. പക്ഷെ, റാന്നിയും കൂടെപ്പോന്നതോടെ എൽ.ഡി.എഫിന് അഭിമാനകരമായ നേട്ടമുണ്ടാക്കാനായി.

റാന്നി, കോന്നി, ആറൻമുള മണ്ഡലങ്ങളിൽ വിജയം പ്രതീക്ഷിച്ചിരുന്നതാണ് യു.ഡി.എഫ്. ഉറപ്പുണ്ടായിരുന്ന റാന്നി പോലും തിരിച്ചുപിടിക്കാൻ കഴിയാതിരുന്നത് യു.ഡി.എഫിന് വലിയ ക്ഷീണമായി. ജില്ല തങ്ങളുടെ കോട്ടയെന്ന വാദത്തിന്റെ മുന ഒന്നുകൂടി ഒടിഞ്ഞു. തുടർച്ചയായി ഉണ്ടാകുന്ന തോൽവിയിൽ നിന്ന് കരകയറാനാകാതെ യു.ഡി.എഫ് കടുത്ത തളർച്ച നേരിടുകയാണ്. സംസ്ഥാന തലത്തിലുണ്ടായ ഇടതുതരംഗമാണ് ജില്ലയിലും അലയടിച്ചതെന്ന് നേതൃത്വത്തിന് പറഞ്ഞു നിൽക്കാം.

കോന്നിയിൽ മികച്ച സ്ഥാനാർത്ഥിയായിരുന്ന റോബിൻ പീറ്ററുടെ പരാജയം കോൺഗ്രസിൽ പുതിയ തർക്കങ്ങൾക്ക് വഴിവച്ചേക്കും. 2019 ഉപതിരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് പി.മോഹൻരാജിനെ അടൂർ പ്രകാശിന്റെ അനുയായികൾ കാലുവരി തോൽപ്പിച്ചുവെന്ന ആരോപണം കോൺഗ്രസിൽ പൊട്ടിത്തെറികളുണ്ടാക്കിയിരുന്നു. ഇൗ തിരഞ്ഞെടുപ്പിൽ അടൂർ പ്രകാശ് നിർദേശിച്ച റോബിൻ പീറ്ററുടെ പരാജയം കോൺഗ്രസിൽ മറുവിഭാഗത്തിന്റെ കണക്കു തീർക്കൽ കൂടിയായി വിലയിരുത്തപ്പെടും.

ആറൻമുളയിൽ മുതിർന്ന നേതാവ് കെ.ശിവദാസൻ നായർ തുടർച്ചയായി രണ്ടാം തവണയും സി.പി.എമ്മിലെ വീണാ ജോർജിനോട് തോറ്റത് കോൺഗ്രസ് വലിയ തിരിച്ചടിയായി. വീണാജോർജ് ഏഴായിരം വോട്ടുകൾക്കാണ് 2016ൽ ശിവദാസൻ നായരെ പരാജയപ്പെടുത്തിയത്. മധുര പ്രതികാരത്തിന് വീണ്ടും അങ്കത്തട്ടിലിറങ്ങിയ ശിവദാസൻ നായർക്ക് 19000 വോട്ടുകൾക്കാണ് തോറ്റു മടങ്ങേണ്ടി വന്നത്.

അടൂരിൽ എൽ.ഡി.എഫിന്റെ 2016ലെ ഭൂരിപക്ഷം 25,000ത്തിലേറെയായിരുന്നു. ഇത്തവണ അത് മൂവായിരത്തിൽ താഴെയാക്കാൻ കഴിഞ്ഞുവെന്ന് യു.ഡി.എഫിന് ആശ്വസിക്കാം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ അടൂരിൽ ശക്തമായ പോരാട്ടം നടത്തി.

റാന്നിയിൽ രാജു ഏബ്രഹാമിന് പകരക്കാരനായി ജില്ലയ്ക്ക് പുറത്ത് നിന്ന് എത്തിയ കേരളകോൺഗ്രസിലെ പ്രമോദ് നാരായണനെ അനായാസം തോൽപ്പിക്കാൻ കഴിയുമെന്നായിരുന്നു യു.ഡി.എഫിന്റെ പ്രതീക്ഷ. നാട്ടുകാരനായ സ്ഥാനാർത്ഥിയെന്ന് റിങ്കു ചെറിയാനെ വിശേഷിപ്പിച്ച് മണ്ഡലം തിരിച്ചുപിടിക്കാനിറങ്ങിയ യു.ഡി.എഫിന് ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ അടിയറവ് പറയേണ്ടി വന്നു.

ജില്ലയിൽ ഒരിടത്തും മുന്നേറ്റം കുറിക്കാനാകാതെയായിരുന്നു എൻ.ഡി.എയുടെ പ്രകടനം. എല്ലാ മണ്ഡലങ്ങളിലും വോട്ടുകൾ കുറഞ്ഞു. കോന്നിയിലും റാന്നിയിലും ഒഴികെ മികച്ച സ്ഥാനാർത്ഥകളുണ്ടായിരുന്നില്ല. കോന്നിയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ഉപതിരഞ്ഞെ‌ടുപ്പിലെയും ലോക്സസഭയിലെയും പ്രകടനത്തിന് അടുത്തെത്താനായില്ല. റാന്നിയിൽ ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാറിന് കഴിഞ്ഞ തവണത്തെ വോട്ടുകൾ നേടാനായില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.