പത്തനംതിട്ട: ജില്ലാ ആസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി. ദിവസം ശരാശരി അറുപത് പേർ രോഗബാധിതരാകുന്നു. ഇന്നലെ മാത്രം 65 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പും പൊലീസും മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും രോഗികളുടെ എണ്ണം ഉയർന്നു നിൽക്കുന്നത് ആശങ്ക പരത്തുന്നുണ്ട്.
കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ ക്രമപ്പെടുത്തി. നഗരസഭാ മാർക്കറ്റിന്റെ പ്രവർത്തനങ്ങളിൽ നിയന്ത്രണമുണ്ടാകും.
മാർക്കറ്റിലേക്കുള്ള മൂന്നു കവാടങ്ങളിലും സന്നദ്ധ പ്രവർത്തകരെ നിയമിക്കും. പൊതുജനങ്ങൾ മാർക്കറ്റിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് പോകുമ്പോഴും വാളന്റീയർമാർ സാനിട്ടൈസർ നൽകും. മാസ്‌ക് മാർക്കറ്റിലെ വ്യാപാരികൾ ശരിയായ രീതിയിൽ ധരിക്കുന്നുവെന്ന് വാളന്റീയർമാർ ഉറപ്പുവരുത്തും. സാമൂഹിക അകലം കൃത്യമായി പാലിക്കുന്നുവെന്നും മാർക്കറ്റിലേക്ക് പ്രവേശിക്കുന്ന എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കുന്നു എന്നും വാളന്റീയർമാർ ഉറപ്പാക്കും. ക്രമീകരണങ്ങൾ നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ, പത്തനംതിട്ട ഡിവൈ.എസ്.പി പ്രദീപ്, നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ ബിനു ജോർജ്ജ്, നോഡൽ ഓഫീസറായ കെ.ആർ.മനോജ് കുമാർ എന്നിവർ വിലയിരുത്തി.
സർവ്വകക്ഷിയോഗം വിളിച്ചു
നഗരത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ നഗരസഭാ ചെയർമാൻ സർവ്വകക്ഷിയോഗം വിളിച്ചുചേർത്തു. നിലവിലുള്ള പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന് സർവ്വകക്ഷിയോഗം വിലയിരുത്തി.
ജാഗ്രതാ സമിതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് യോഗത്തിൽ നിർദ്ദേശമുയർന്നു. 32 ജാഗ്രതാ സമിതികളാണ് പ്രവർത്തിക്കുന്നത്. കൺട്രോൾ റൂമിന്റെ ചുമതല ആരോഗ്യ വിഭാഗത്തിലെ അഞ്ച് ഉദ്യോഗസ്ഥർക്കാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |