മലയാലപ്പുഴ: കൊവിഡ് രണ്ടാം തരംഗത്തിൽ പൂർണമായും ലോക്ക് ഡൗണിലായിരിക്കുകയാണ് സിനിമ തീയറ്ററുകൾ. ആദ്യ കൊവിഡ് വ്യാപനത്തെ തുടർന്ന് പത്ത് മാസത്തെ അടച്ചുപൂട്ടലിനു ശേഷം ജനുവരി പതിനാറിനാണ് തീയറ്ററുകൾ തുറന്നത്. രണ്ടാം വ്യാപനത്തോടെ ഏപ്രിൽ ഇരുപത്തിയഞ്ചിന് തീയറ്ററുകൾ വീണ്ടും അടഞ്ഞു. തീയറ്ററുകളിലേക്ക് ഇനി എന്നാണ് സിനിമ തിരിച്ചെത്തുക എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്.
പ്രതികൂല സാഹചര്യങ്ങൾ മൂലം ഒരു വർഷമായി തീയറ്ററുകളിലെത്താത്ത സിനിമകളുൾപ്പെടെ റീലിസിനായി കാത്തിരിക്കുന്നത് നൂറോളം ചിത്രങ്ങളാണ്.
കഴിഞ്ഞ ലോക്ക് ഡൗണിനുശേഷം തീയറ്ററുകൾ നവീകരിക്കാൻ ലക്ഷങ്ങൾ ചെലവിട്ട ഉടമകളുണ്ട്. പല തീയേറ്ററുകളിലേയും എസിയും സൗണ്ട് സിസ്റ്റവും നവീകരിച്ചിരുന്നു. ഒന്നാംകൊവിഡ് വ്യാപനത്തിനുശേഷം റിലീസ് ചെയ്ത നാല്പത്തിയഞ്ചു ചിത്രങ്ങളിൽ ചുരുക്കം ചില സിനിമകൾ മാത്രമേ സാമ്പത്തികമായി ലാഭം നേടിയുള്ളു. ജനുവരിയിൽ തീയറ്ററുകൾ തുറന്നെങ്കിലും സെക്കൻഡ് ഷോ അനുവദിച്ചത് മാർച്ചിലായിരുന്നു.
തീയറ്ററുകൾ തുറന്നാൽ തന്നെ ആളുകൾ സജീവമായി എത്തുമോയെന്ന കാര്യത്തിലും ആശങ്കയേറെയാണ്. പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് മുടങ്ങിയതും തീയറ്ററുകൾ തുറക്കുന്നത് വൈകാൻ കാരണമാകും. അനിശ്ചിതത്വം തുടരുന്നതിനാൽ
ഷൂട്ടിംഗ് പൂർത്തീകരിച്ച പല സിനിമകളും ഒാൺ ലൈൻ പ്ളാറ്റ് ഫോമുകളിൽ റിലീസ് ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ലോക്ക് ഡൗൺ തുടരുന്നതിനാൽ തീയറ്റർ ഉടമകൾക്കൊപ്പം ജീവനക്കാരും കടുത്ത ബുദ്ധിമുട്ടിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |