പത്തനംതിട്ട: മനസിൽ വിപ്ളവച്ചൂടുള്ള ഇടതു രാഷ്ട്രീയ നേതാക്കളിൽ കെ.എൻ. ബാലഗോപാൽ എന്ന പേര് കേൾക്കുമ്പോൾ സൗമ്യതയുടെ മുഖമാണ് തെളിഞ്ഞുവരിക. പോരാട്ടത്തിന്റെ ചെങ്കനൽ പാത താണ്ടിയ ആ മനസ് പുറമേ ശാന്തവും പുഞ്ചിരിക്കുന്നതുമായതുകൊണ്ട് സഖാക്കൾ മാത്രമല്ല, എതിർ രാഷ്ട്രീയ ചേരികളിൽപെട്ടവരും അടുത്ത് ചെന്ന് തൊട്ടും കൈകൊടുത്തും വർത്തമാനം പറയാറുണ്ട്. ഇപ്പോൾ കൊവിഡ് ആയതുകൊണ്ട് ബാലഗോപാലിന്റെ അടുത്ത് ചെല്ലുന്നവർക്ക് സാമൂഹിക അകലം വല്ലാത്തൊരു 'ശല്യ'മാണ്. ജനങ്ങൾക്കൊപ്പം നടന്നും സംഘാടക മികവ് കൊണ്ടുമാണ് അദ്ദേഹം സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റംഗം വരെയായത്.
2019 കോന്നി ഉപതിരഞ്ഞെടുപ്പ്. രണ്ടര പതിറ്റാണ്ടായി അടൂർ പ്രകാശ് നിലനിർത്തിയിരിക്കുന്ന മണ്ഡലം തിരിച്ചുപിടിക്കാനുള്ള ദൗത്യം എൽ.ഡി.എഫ് ഏൽപ്പിച്ചത് കെ.എൻ.ബാലഗോപാലിനെയായിരുന്നു. സ്ഥാനാർത്ഥി യുവനേതാവ് കെ.യു.ജനീഷ് കുമാറും. യു.ഡി.എഫ് കോട്ടയായി മാറിയ കോന്നിയെ തിരിച്ചുപിടിക്കുകയെന്നത് എൽ.ഡി.എഫിന് മരണപ്പോരാട്ടത്തിന് തുല്ല്യമായിരുന്നു. അതിന്റെ പിരിമുറുക്കം നേതാക്കളിലുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കോന്നിക്ക് പ്രത്യേക ശ്രദ്ധ കൊടുക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു.
ശബരിമല വിഷയം ചർച്ചയായ പാർലമെന്റ് തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ കോന്നി നിയമസഭാ മണ്ഡലത്തിൽ കൂടി തോൽക്കുന്നത് സി.പി.എമ്മിന് രാഷ്ട്രീയമായി വീണ്ടും ആഘാതമാകുമെന്ന് വിലയിരുത്തപ്പെട്ട സമയത്താണ് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഉത്തരവാദിത്വം ബാലഗോപാലിന് നൽകുന്നത്.
പക്ഷെ, അദ്ദേഹം തികഞ്ഞ പക്വതയോടെ കാര്യങ്ങൾ നീക്കി. ബൂത്ത് തലം മുതൽ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. പ്രചാരണത്തിന്റെ അവസാന നാളുകളിൽ കോന്നിയിൽ ഇടതുപക്ഷം വിജയിക്കുമെന്ന് ബാലഗോപാൽ ഉറപ്പോടെ പറഞ്ഞിരുന്നു. ഫലം വന്നപ്പോൾ ഒൻപതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജനീഷ്കുമാർ ചെങ്കൊടി ഉയർത്തി.
ബാലഗോപാലിന്റെ പ്രവർത്തന കേന്ദ്രം കൊല്ലം ആണെങ്കിലും ജൻമനാടുമായി വലിയ ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട്. സ്വദേശമായ കലഞ്ഞൂർ ഉൾപ്പെട്ട കോന്നിയുടെ ചുമതല അദ്ദേഹത്തിന് ലഭിച്ചതും അതുകൊണ്ടാണ്.
ബാലഗോപാലിന്റെ സംഘാടക മികവിന്റെ തിളക്കമേറെ കണ്ടത് കൊല്ലം ജില്ലക്കാരാണ്. സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും എൽ.ഡി.എഫ് വിജയിച്ചു.
പുനലൂർ എസ്.എൻ. കോളേജിൽ എസ്.എഫ്.എെ യൂണിറ്റ് സെക്രട്ടറിയായിരിക്കെയാണ് സംഘാടക ശേഷി പ്രകടിപ്പിച്ചത്. എസ്.എഫ്.എെയുടെയും ഡി.വൈ.എഫ്.എെയുടെയും അഖിലേന്ത്യാ പ്രസിഡന്റ് പദവി വരെയെത്തി. വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയുമായി. 2010ൽ രാജ്യസഭാ എം.പിയായ ബാലഗോപാൽ ജി.എസ്.ടി ബില്ലിൽ നടത്തിയ വാദം ദേശീയ ശ്രദ്ധയാകർഷിച്ചു. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും അടൂർ താലൂക്ക് യൂണിയൻ പ്രസിഡന്റുമായ കലഞ്ഞൂർ മധുവും മുൻ ആസൂത്രണ ബോർഡ് അംഗമായ കെ.എൻ.ഹരിലാലും സഹോദരങ്ങളാണ്.
ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ
കൊമേഴ്സിലും നിയമത്തിലും ബിരുദാനന്തര ബിരുദങ്ങൾ നേടിയ ശേഷം ദേശാസാൽകൃത ബാങ്കിൽ ലഭിച്ച ജോലി ഉപേക്ഷിച്ചാണ് എസ്.എഫ്.എെയുടെയും സി.പി.എമ്മിന്റെയും മുഴുവൻ സമയ പ്രവർത്തകനായത്. പി.എച്ച്.ഡി എടുക്കാനുള്ള മോഹം നടന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |