പത്തനംതിട്ട : രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ജനം വീട്ടിലിരുന്ന് കണ്ടു. കൊവിഡ് മാനദണ്ഡം പാലിച്ച് പൊതു ആഘോഷങ്ങൾ ഒഴിവാക്കിയതിനാൽ ഇടതുമുന്നണി നേതാക്കളും പ്രവർത്തകരും ടി.വിയിലൂടെയാണ് സത്യപ്രതിജ്ഞ കണ്ടത്. പായസം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഹ്ളാദം പങ്കിട്ടു.
ജില്ലയിൽ നിന്ന് മന്ത്രിയായ വീണാജോർജ് ദൈവനാമത്തിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തത്. അവസാനമായി സത്യപ്രതിജ്ഞയ്ക്ക് വിളിച്ചത് വീണാ ജോർജിനെയായിരുന്നു. ജില്ലയിൽ നിന്ന് മന്ത്രിയാകുന്ന ആദ്യ വനിതയും സി.പി.എം പ്രതിനിധിയുമാണ് വീണാജോർജ്. കുടുംബത്തോടൊപ്പമാണ് വീണാജോർജ് സത്യപ്രതിജ്ഞയ്ക്ക് പോയത്.
കെ.പി. ഉദയഭാനുവും എ.പി ജയനും
സത്യപ്രതിജ്ഞ ടി.വിയിൽ കണ്ടു
അടൂർ : ജില്ലയിലെ 5 മണ്ഡലങ്ങളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പാൻ കർമ്മകുശലതയോടെ പ്രവർത്തിച്ച സി.പി.എം, സി.പി.എെ ജില്ലാ സെക്രട്ടറിമാർ മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടേയും സത്യപ്രതിജ്ഞകൾ ടി.വിയിൽ കണ്ടു. ജില്ലയുടെ അമരക്കാർ എന്ന നിലയിൽ നേരിട്ട് സത്യപ്രതിജ്ഞ കാണേണ്ട ഇവർ കൊവിഡ് മാനദണ്ഡങ്ങളെ തുടർന്ന് നാട്ടിൽ തുടരുകയായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, അടൂർ ഏരിയാ സെക്രട്ടറി അഡ്വ.എസ്. മനോജിന്റെ മണ്ണടിയിലെ വീട്ടിൽ ഇരുന്ന് ടി.വിയിലൂടെ ചടങ്ങ് വീക്ഷിച്ചു. എ.പി ജയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഒാഫീസിലായിരുന്നു.
നാടെങ്ങും ആഹ്ളാദം
ചെങ്ങന്നൂർ : നാടിന്റെ എം.എൽ.എ സജി ചെറിയാൻ മന്ത്രിയായത് ചെങ്ങന്നൂരിലെ ജനങ്ങൾ ആഘോഷിച്ചു. സത്യപ്രതിജ്ഞാ ചടങ്ങുകൾ കാണുന്നതിന് എൽ.ഡി.എഫ് പ്രവർത്തകർ പ്രധാന കേന്ദ്രങ്ങളിൽ ടി.വി സ്ക്രീനുകൾ സജ്ജീകരിച്ചിരുന്നു. ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ മധുരവിതരണവും കരിമരുന്ന് പ്രയോഗവും നടത്തി. എൽ.ഡി.എഫ് നേതാക്കൾ ആഘോഷങ്ങളിൽ പങ്കെടുത്തു. സജി ചെറിയാന്റെ കൊഴുവല്ലൂരിലെ വീടിന് മുന്നിൽ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ മധുരം വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |