പത്തനംതിട്ട: ലോക്ക് ഡൗൺ കുരുക്കിൽ നിർമ്മാണ മേഖല സ്തംഭിച്ചു. വീടുകളുടെ നിർമാണവും പൊതുമരാമത്ത് പണികളും മുടങ്ങി. നിർമാണം പൂർത്തിയായ വീടുകളുടെ ഗൃഹപ്രവേശ ചടങ്ങുകളും അനിശ്ചിതത്വത്തിലായി. ലോക്ക് ഡൗൺ ഇൗ മാസം 30 വരെ നീട്ടിയതോടെ നിർമാണ പ്രവർത്തികൾ പുന:രാരംഭിക്കാൻ ഇനിയും കാത്തിരിക്കണം. കൊവിഡ് കേസുകൾ കുറഞ്ഞില്ലെങ്കിൽ ലോക്ക് ഡൗൺ വീണ്ടും നീട്ടിയേക്കാമെന്നും ആശങ്കയുണ്ട്.
കെട്ടിട നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ ഇളവുകളോടെ തുറക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും അവസരം മുതലാക്കി വില വർദ്ധിപ്പിച്ചു. സിമന്റിനും കമ്പിക്കുമാണ് വില കുതിച്ചുയർന്നത്. പാറ, ക്രഷർ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകിയിട്ടില്ല. ഇളവുകൾ ലഭിക്കുമ്പോൾ ഇൗ മേഖലയിലും വില ഉയരുമെന്നാണ് സൂചന.
ഒരു ചാക്ക് സിമന്റിന് 40 - 50 രൂപ വരെയാണ് വർദ്ധിപ്പിച്ചത്. ലോക്ക് ഡൗണിന് മുൻപ് സിമന്റ് ചാക്കൊന്നിന് 430 - 440 രൂപ വരെയായിരുന്നു വില. ഇപ്പോൾ 480 വരെയായി. കമ്പി ഒരു കിലോയ്ക്ക് 70 രൂപയായിരുന്നത് 78ലെത്തി. ഡീസൽ വില വർദ്ധനവും തൊഴിലാളി ക്ഷാമവുമാണ് വില വർദ്ധിക്കാൻ കാരണമായതെന്ന് ഹോൾസെയിൽ വിൽപ്പനക്കാർ പറയുന്നു. അന്യ സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതിനാൽ തൊഴിലാളി ക്ഷാമമാണ്. നിലവിലുള്ളവർ കൂലി കൂട്ടി ചോദിക്കുന്നു.
അതേസമയം, സാധന വില വർദ്ധന വലിയ നഷ്ടമുണ്ടാക്കുകയാണെന്ന് കരാറുകാർ പറഞ്ഞു. നേരത്തെ ഉണ്ടായിരുന്ന വിലയുടെ അടിസ്ഥാനത്തിലാണ് നിർമാണ പ്രവർത്തനങ്ങൾക്ക് കരാറുണ്ടാക്കിയത്. വില കുതിച്ചുയർന്ന സാഹചര്യത്തിൽ കരാറുകൾ പുതുക്കേണ്ടി വരും. സിമന്റ്, കമ്പി വില വർദ്ധന തടയാൻ സർക്കാർ അടിയന്തരമായ ഇടപെടണമെന്നാണ് കരാറുകാരുടെയും ഉപഭോക്താക്കളുടെയും ആവശ്യം.
'' നിർമാണ രംഗത്ത് പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. ലോക്ക് ഡൗൺ അവസരം മുതലെടുത്ത് വില വർദ്ധിപ്പിക്കുന്നതിനെതിരെ സർക്കാർ ഇടപെടാത്തത് ദു:ഖകരമാണ്.
ഉണ്ണികൃഷ്ണൻ, കരാറുകാരൻ.
'' നിർമാണ സാമഗ്രികൾക്ക് വിലയേറിയതിനാൽ വീട് നിർമാണം നിറുത്തിവച്ചിരിക്കുകയാണ്. വിലവർദ്ധന തടഞ്ഞാൽ പോര, കുറച്ചു കൊണ്ടുവരാനും സർക്കാർ ഇടപെടണം.
പ്രകാശൻ, വീട് പണി നിറുത്തിവച്ച അടൂർ സ്വദേശി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |