പത്തനംതിട്ട : ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ പത്തനംതിട്ട നഗരസഭയുടെ സഹായത്തോടെ ആരംഭിച്ച സാമൂഹിക അടുക്കള ലോക്ക് ഡൗണിലും ധാരാളം പേർക്ക് ആശ്രയമാകുന്നു. വെട്ടിപ്പുറം സ്‌പോർട്‌സ് കൗൺസിൽ ഹോസ്റ്റലിൽ പ്രവർത്തിക്കുന്ന സാമൂഹിക അടുക്കളയിലൂടെ സൗജന്യമായി ഇതുവരെ 6900 ഭക്ഷണ പൊതികളാണ് ഇവിടെ നിന്നും വിതരണം ചെയ്തിട്ടുള്ളത്.
സ്‌പോർട്‌സ് കൗൺസിൽ ഇരവിപേരൂർ, പത്തനംതിട്ട എന്നിവിടങ്ങളിലെ പാചകക്കാരായ മൂന്നു പേർക്കൊപ്പം പുറത്തുനിന്നുള്ള മൂന്നുപേരും ചേർന്ന് 23 ദിവസമായി പ്രവർത്തിച്ചുവരുന്ന അടുക്കളയിൽ ആറുപേരാണ് വിഭവങ്ങൾ തയാറാക്കുന്നത്.
കൊവിഡ് ബാധിതർ, ക്വാറന്റൈനിൽ കഴിയുന്നവർ, വാക്‌സിനേഷൻ സെന്ററിലെ ഉദ്യോഗസ്ഥർ, നിരാലംബരായവർ, അവശ്യ സർവീസ് ജീവനക്കാർ, മാദ്ധ്യമ പ്രവർത്തകർ, നഗരത്തിലെ ചുമട്ടുതൊഴിലാളികൾ, വരുമാനം നിലച്ച പീടിക കച്ചവടക്കാർ എന്നിവർക്കാണ് സ്‌പോർട് കൗൺസിലിന്റെ അടുക്കളയിൽനിന്ന് ഭക്ഷണം എത്തുന്നത്.
ചോറ്, ബിരിയാണി, ഫ്രൈഡ്‌റൈസ്, കപ്പ എന്നിങ്ങനെ രുചിയേറിയ വിഭവങ്ങളാണ് സ്‌പോർട്‌സ് കൗൺസിലിന്റെ അടുക്കളയിൽനിന്ന് ഭക്ഷണ പൊതികളായി ആവശ്യക്കാരിലേക്ക് കരുതലിന്റെ പ്രതീകമായി എത്തുന്നത്. നഗരസഭയിലെ ആറ് വാർഡുകൾ, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ, ഹോക്കി മാസ്റ്റേഴ്‌സ് അസോസിയേഷൻ, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, ഗൾഫ് മലയാളി അസോസിയേഷൻ, ജെ.സി.ഐ ക്യൂൻസ്, സന്നദ്ധപ്രവർത്തകർ, വ്യക്തികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സമൂഹ അടുക്കളയ്ക്കായി സഹായം ലഭിച്ചതായും ഇനിയും അടുക്കളയിലേക്ക് സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായും പത്തനംതിട്ട സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽ കുമാർ പറഞ്ഞു.
കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഏറെ സജീവമായിരുന്നു. കഴിഞ്ഞ ലോക്ക് ഡൗണിൽ 52 ദിവസങ്ങളിലായി ഇവിടെനിന്നും 18200 ഭക്ഷണപൊതികളാണ് വിതരണം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |