ആറന്മുള : കൊവിഡ് പ്രതിസന്ധിയിൽ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന ആശങ്കയിലാണ് ഓട്ടോ - ടാക്സി തൊഴിലാളികളും ഉടമകളും. ബാങ്ക് വായ്പയെടുത്തും സ്വർണ്ണം പണയംവച്ചുമാണ് ഭൂരിഭാഗം പേരും വാഹനങ്ങൾ വാങ്ങിയത്. പലരുടെയും വായ്പാ തിരിച്ചടവ് മുടങ്ങി. റേഷൻ കടയിൽ നിന്നും അല്ലാതെയും ലഭിക്കുന്ന ഭക്ഷ്യസാധനങ്ങളാണ് പട്ടിണിയിൽ നിന്ന് കരകയറ്റുന്നത്. ഇതിനിടെ ഇരുട്ടടി പോലെയുള്ള ഇന്ധനവില വർദ്ധനയും പ്രതിസന്ധി രൂക്ഷമാക്കുന്നു.
നോട്ട് നിരോധനവും പ്രളയവും സൃഷ്ടിച്ച ദുരിതത്തിൽ നിന്ന് കരകയറുന്നതിനിടെയാണ് കൊവിഡ് രൂക്ഷമാകുന്നത്. ലോക്ക് ഡൗണിനിടെയിലും ഇന്ധനവില കൂട്ടുന്നതിൽ ഒരു നിയന്ത്രണവും ഉണ്ടായില്ല. പെട്രോൾ വില 100 കടന്നപ്പോൾ ഡീസൽ വില 90 കടന്നു. ഡീസലിന് 66 രൂപ ഉണ്ടായിരുന്നപ്പോഴാണ് ഒടുവിൽ ഓട്ടോ - ടാക്സി നിരക്ക് വർദ്ധിപ്പിച്ചത്. വരുമാനമില്ലാത്ത അവസ്ഥയിലും കൃത്യമായി നികുതികളെല്ലാം വാഹന ഉടമകൾ അടയ്ക്കണം.
12 മണിക്കൂർ പണി, കിട്ടുന്നത് 400 രൂപ
വാടകയ്ക്ക് ഓട്ടോറിക്ഷ ഓടിക്കുന്നവർ ജില്ലയിൽ കുറവാണെങ്കിലും 12 മണിക്കൂർ ഓടി കുറഞ്ഞത് 1200 രൂപയെങ്കിലും ലഭിച്ചെങ്കിൽ മാത്രമെ 400 രൂപ കൂലി ലഭിക്കുകയുള്ളൂ. 400 രൂപ ഉടമയ്ക്കു നൽകണം. ബാക്കി തുക ഇന്ധനത്തിനും വേണം. സ്വന്തമായി ഓട്ടോറിക്ഷയുള്ളവർക്ക് മാസ അടവിനായി കുറഞ്ഞത് 3000 രൂപയെങ്കിലും വേണ്ടിവരും. കൊവിഡ് വ്യാപനത്തെ തുടർന്ന് ആളുകൾ കൂടുതലായി സ്വന്തം വാഹനങ്ങൾ ഉപയോഗിച്ചു തുടങ്ങിയതും ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് തിരിച്ചടിയായി.
ആശുപത്രിയിലേക്ക് മാത്രം ടാക്സികൾ
ടാക്സി മേഖലയിൽ ജോലി ചെയ്യുന്നവരും കടുത്ത പ്രതിസന്ധിയിലാണ്. ജില്ലയിൽ ഈ മേഖലയിൽ രണ്ടായിരത്തോളം പേർ തൊഴിലെടുക്കുന്നതായാണ് അനൗദ്യോഗിക കണക്ക്. ആശുപത്രി സവാരി മാത്രമെ ഇപ്പോൾ കിട്ടാറുള്ളൂവെന്ന് ഇവർ പറയുന്നു. ടാക്സി മേഖലയ്ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് സർക്കാർ അനുവദിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
" പുതിയ സർക്കാർ മോട്ടർ തൊഴിലാളികൾക്ക് 1000 രൂപ ധനസഹായം അനുവദിച്ചിരുന്നു. ക്ഷേമനിധിയിൽ അംഗത്വമുള്ളവരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തിയിട്ടുണ്ട്. തുടർ നടപടികൾ സർക്കാരിന്റെ പരിഗണനയിലാണ്
( ജില്ലാ എക്സിക്യൂട്ടിവ് ഓഫീസർ,
കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി
ബോർഡ് ഓഫീസ്, പത്തനംതിട്ട)
" വല്ലപ്പോഴും കിട്ടുന്ന ഓട്ടം മാത്രമാണ് വരുമാനം. ഒരാഴ്ചയ്ക്കു ശേഷമാണ് ഇന്നലെ ആറന്മുളയ്ക്ക് ഒരു ഓട്ടം ലഭിച്ചത്. ലോക്ക് ഡൗൺ കാരണം മറ്റു തൊഴിൽ തേടി പോകാനുമാകുന്നില്ല"
( മഹേഷ്, ഓട്ടോ ഡ്രൈവർ,
ചെങ്ങന്നൂർ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |