കോഴഞ്ചേരി : ഓൺലൈൻ പഠന കാലത്ത് മൊബൈൽ ഫോൺ വിൽപന - സേവന കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ തിരക്കേറി. പുതിയ ഫോൺ വാങ്ങാനും കേടായവ നന്നാക്കാനും എത്തുന്നവർ ഏറെയാണ്.
ഡേറ്റ ഉപയോഗത്തിന് ഫോൺ റീചാർജ് ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയുണ്ട്. ഓൺലൈൻ വ്യാപാര സംവിധാനത്തിലൂടെ പുതിയ ഫോണുകളും അനുബന്ധ സാമഗ്രികളും വാങ്ങാമെങ്കിലും ഇവയെ ആശ്രയിക്കാൻ കഴിയാത്ത ഒട്ടേറെപ്പേരുണ്ട്.
കൊവിഡ് വ്യാപനത്തിന്റെ തോതനുസരിച്ച് ലോക്ക് ഡൗൺ നിയന്ത്രണം പലയിടത്തും പല തരത്തിലാണ്.
പുല്ലാട് ജംഗ്ഷനിലെ മൊബൈൽ ഫോൺ കടയിൽ തിരക്ക് കൂടിയതിനെച്ചൊല്ലി പൊലീസും കടയുടമയും തമ്മിൽ തർക്കവും കേസും വരെ ഉണ്ടായി. മൊബൈൽ ഫോൺ ഉപയോഗം ഭൂരിഭാഗം ജനങ്ങളുടെയും നിത്യജീവിതത്തിന്റെ ഭാഗമായിരിക്കെ ഫോണുകളും അവശ്യവസ്തുക്കളുടെ ഗണത്തിൽ ഉൾപ്പെടുത്തേണ്ടതല്ലേ എന്നാണ് വ്യാപാരികളുടെ ചോദ്യം.
അതിവേഗ സേവനവുമായി
ബി.എസ്.എൻ.എൽ
വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം ഓഫാക്കുന്ന ഇന്റർനെറ്റ് തടസം പരിഹരിക്കാൻ ഉപഗ്രഹ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താൻ ജില്ലയിൽ ബി.എസ്.എൻ.എൽ സജീവമായി.
അപേക്ഷിച്ചു കഴിഞ്ഞാൽ രണ്ടു ദിവസത്തിനുള്ളിൽ കണക്ഷൻ ലഭിക്കും. http://bookmyfiber.bsnl.co.in എന്ന വെബ് സൈറ്റിലൂടെ കണക്ഷനുകൾ ബുക്ക് ചെയ്യാം. ഒപ്ടിക്കൽ ഫൈബർ കേബിൾ വഴി എഫ്.ടി.എച്ച് ബ്രോഡ് ബാൻഡ് കണക്ഷനുകൾ വ്യാപിപ്പിച്ച് പ്രശ്നപരിഹാരത്തിനുള്ള പോംവഴിയും അതിലൂടെ ഇന്റർനെറ്റ് രംഗത്ത് മുന്നേറാനുമാണ് ബി.എസ്.എൻ.എൽ ശ്രമം.
ജില്ലയിൽ ഇപ്പോൾ തീയാടിക്കൽ, തോന്ന്യാമല , മേക്കൊഴൂർ എന്നിവിടങ്ങളിൽ ടുജി സേവനം ത്രീജിയിലേക്ക് മാറ്റാനുള്ള ജോലികൾ അന്തിമഘട്ടത്തിലാണ്.
" ജില്ലയിലെ കിഴക്കൻ വനമേഖലകൾ ഉൾപ്പെടുന്ന ശബരിമല , ഗവി, കൊച്ചു പമ്പ, മൂഴിയാർ എന്നിവിടങ്ങളിൽ രണ്ടു മാസത്തിനുള്ളിൽ ത്രീജി സേവനം ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. മൈക്രോവേവ് സംവിധാനം ഇവിടെ നടപ്പാക്കും. വനം വകുപ്പിന്റെ അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.
(റോബിൻ കുര്യൻ ജോസഫ് , എസ്.ഡി.ഇ, ബി.എസ്.എൻ.എൽ, തിരുവല്ല) .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |