പത്തനംതിട്ട: നിക്ഷേപ തട്ടിപ്പ് നടന്ന ഒാമല്ലൂർ തറയിൽ ഫിനൻസ് ഒാഫീസിൽ പാെലീസ് ഇന്നലെയും പരിശോധന നടത്തി. രാവിലെ പതിനൊന്നു മണിയ്ക്ക് തുടങ്ങിയ പരിശോധന വൈകിട്ട് നാല് മണിയോടെയാണ് അവസാനിച്ചത്. ഡെപ്പോസിറ്റ് രജിസ്റ്ററും നിക്ഷേപകരുടെ പാസ് ബുക്കുകളും രണ്ട് കമ്പ്യൂട്ടറുകളും കൂടുതൽ പരിശോധനയ്ക്ക് പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഒാമല്ലൂർ ശാഖ പൊലീസ് സീൽ ചെയ്തു. പത്തനംതിട്ട സി.എെ കെ.വി.ബിനീഷ് ലാലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച് ഇന്നലെ അഞ്ച് പരാതികൾ കൂടി പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ ലഭിച്ചു.
ഫിനാൻസ് ഉടമ സജി സാമും കുടുംബാംഗങ്ങളും മുങ്ങിയിരിക്കുകയാണ്. ഇവരെ കണ്ടെത്താൻ സജിയുടെ ഫോട്ടോ പതിച്ച ലുക്കൗട്ട് നോട്ടീസ് വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും പൊലീസ് പതിച്ചിട്ടുണ്ട്. സജിയും സംഘവും വിദേശത്തേക്ക് കടക്കാൻ സാദ്ധ്യതയില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. സജിയുടെ സഹോദരങ്ങൾ അമേരിക്കയിലുണ്ട്.
ഇതുവരെ രജിസ്റ്റർ ചെയ്ത പരാതികളിലെ തുക 50 കോടിക്ക് അടുത്തുണ്ടെന്നാണ് അറിയുന്നത്. നിക്ഷേപകർക്ക് നൽകിയ സർട്ടിഫിക്കറ്റ് എൽ.എൽ.പി (ലിമിറ്റഡ് ലയബലിറ്റി പാർട്ട്ണർഷിപ്പ്) ആയിരുന്നു എന്ന് അറിയുന്നു. ഇതുപ്രകാരം നിക്ഷേപകർ ഹോൾഡർമാർ ആയി മാറും. സ്ഥാപനത്തിന് ലാഭമോ നഷ്ടമോ സംഭവിച്ചാൽ ഷെയർ ഹോൾഡർമാർ സഹിക്കേണ്ടിവരും. പോപ്പുലർ ഫിനാൻസിലും സമാന രീതിയിലുള്ള തട്ടിപ്പാണ് നടന്നത്. ഇതിനിടെ, സജി സാം തന്റെ വസ്തു വകകൾ വിൽക്കാൻ ശ്രമിച്ചതായും അറിയുന്നു. പോപ്പുലർ ഉടമകൾ ചെയ്തപ്പോലെ മുൻകൂർ ജാമ്യം തേടാനും പാപ്പരായി പ്രഖ്യാപിക്കാനും കോടതിയെ സമീപിക്കുമെന്നാണ് നിക്ഷേപകർ സംശയിക്കുന്നത്.
പെട്രോൾ പമ്പ് മാനേജർ പൊലീസ് സംരക്ഷണം തേടി
തറയിൽ ഫിനാൻസ് ഉടമ സജി സാമിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ഒാമല്ലൂരിലെ പെട്രോൾ പമ്പ് മാനേജർ സുദീപ് കുമാർ വർമ്മ പൊലീസ് സംരക്ഷണം തേടി ജില്ലാ പൊലീസ് ചീഫ് ആർ.നിശാന്തിനിക്ക് പരാതി നൽകി. 20 ലക്ഷം രൂപ സുദീപിൽ നിന്ന് വാങ്ങിയാണ് മാനേജരായി നിയമനം നടത്തിയത്. തുക ഇന്ധനം നൽകുന്ന കമ്പനിയുടെ അക്കൗണ്ടിൽ ഇട്ടിരിക്കുകയാണ്. കഴിഞ്ഞയാഴ്ച സജി സാം പെട്രോൾ പമ്പിലെത്തി ഒന്നര ലക്ഷം രൂപ വാങ്ങിയിരുന്നതായി മാനേജർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇത് ഇന്ധനം വിറ്റു കിട്ടിയ തുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |