കോഴഞ്ചേരി : മഴക്കാലമായതോടെ അപകടാവസ്ഥയിലായ മരങ്ങൾ ഭീഷണിയാകുന്നു. ഇവ യഥാസമയം വെട്ടിമാറ്റാത്തതിൽ പ്രതിഷേധവുമുണ്ട്.
കോഴഞ്ചേരിയിൽ
കോഴഞ്ചേരി പഴയ തെരുവിൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ നിൽക്കുന്ന ഉണങ്ങിയ മരം ഭീഷണിയാകുന്നത് യാത്രക്കാർക്കാണ്.
കാൽനടയായും അല്ലാതെയും സമീപത്തെ പ്രധാന റോഡിലൂടെ പോകുന്നവർ അപകട ഭീഷണിയിലാണ്.
ലോക്ക് ഡൗൺ കാരണം റോഡിൽ തിരക്ക് കുറവാണെങ്കിലും മരം നീക്കം ചെയ്യുന്നതിൽ കാലതാമസം അരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. മരം വെട്ടിമാറ്റണമെന്ന് സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോഴഞ്ചേരി പൗരാവലി പ്രസിഡന്റ് ജോജി കാവുംപടിക്കൽ അറിയിച്ചു.
ഇടയാറന്മുളയിൽ
ജീവന് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കണമെന്ന കോടതി വിധി നടപ്പാക്കുന്നില്ല. വീടിനോട് ചേർന്ന് അയൽപക്കത്തെ പറമ്പിൽ ഭീഷണിയാകുന്ന മരങ്ങളെ നോക്കി നെടുവീർപ്പെടാനേ ഇടയാറന്മുള പടിഞ്ഞാറേ ഉമ്മുഴുക്കത്ത് വീട്ടിൽ ശിവജിക്കും കുടുംബത്തിനും കഴിയുന്നുള്ളൂ. ഓരോ മഴക്കാലത്തും ഭീതിയോടെ കഴിയാനാണ് ഈ കുടുംബത്തിന്റെ വിധി.
തെങ്ങ്, പ്ലാവ്, പാഴ്മരങ്ങൾ എന്നിവയാണ് ശിവജിയുടെ വീടിനും തൊഴുത്തിനും മുകളിലേക്ക് ചാഞ്ഞു നിൽക്കുന്നത്.
ശിവജി നൽകിയ പരാതിയെ തുടർന്ന് 2008ൽ മരങ്ങളോ അല്ലെങ്കിൽ ചില്ലകളോ മുറിച്ചു നീക്കണമെന്ന് ഹൈക്കോടതി ഉത്തരവ് നൽകിയിട്ടും ഇതുവരെ നടപടിയായില്ലെന്ന് ശിവജി പറയുന്നു.
മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടിട്ടും വിധി നടപ്പാക്കാൻ അധികൃതർ ശ്രമിക്കാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |