ഒന്നാം ക്ലാസിലെ പട്ടികജാതി വിദ്യാർത്ഥികളിൽ മിക്കവരും രേഖകൾ ഹാജരാക്കിയിട്ടില്ല
കോഴഞ്ചേരി : ഇക്കുറി ഒന്നാം ക്ലാസിൽ ചേർന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് ലോക്ക് ഡൗൺ കാരണം മതിയായ രേഖകൾ ഹാജരാക്കാൻ സാധിക്കാത്തതിനാൽ സർക്കാർ നൽകുന്ന ധനസഹായം നഷ്ടപ്പെടാൻ സാദ്ധ്യത. കൊവിഡ് പ്രതിസന്ധിയുടെ ദുരിതത്തിനിടെ കുട്ടികൾ മുഖാന്തിരം രക്ഷിതാക്കൾക്ക് ആശ്വാസമാകേണ്ട തുകയാണ് ലഭിക്കാതെ പോകുന്നത്. അദ്ധ്യയന വർഷം ആരംഭിച്ച് 15 ദിവസത്തിനുള്ളിൽ വിദ്യാർത്ഥികളുടെ അക്കൗണ്ടിൽ തുക നൽകണമെന്നാണ് സർക്കാർ നിർദ്ദേശം.
സ്കൂളുകൾ തുറന്നിട്ട് ഇത്രയും ദിവസമായിട്ടും ലോക്ക് ഡൗൺ കാരണം മിക്ക രക്ഷിതാക്കൾക്കും രേഖകൾ നൽകാൻ കഴിഞ്ഞിട്ടില്ല. ജാതി സർട്ടിഫിക്കറ്റ്, രക്ഷിതാക്കളുടെ വരുമാന സർട്ടിഫിക്കറ്റ്, കുട്ടികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിന്റെ രേഖ എന്നിവയാണ് ആനുകൂല്യത്തിന് സമർപ്പിക്കേണ്ടത്. ലോക്ക് ഡൗണിൽ വില്ലേജ് ഓഫീസ് ,അക്ഷയ കേന്ദ്രം ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കാത്തതിനാൽ ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നില്ല. ബാങ്കുകളിൽ അക്കൗണ്ട് തുറക്കണമെങ്കിലും പണം വേണം.
കൊവിഡ് വ്യാപനത്തെ തുടർന്ന് കൂലിപ്പണി പോലും ഇല്ലാതെ കഷ്ടപ്പെടുന്ന രക്ഷിതാക്കൾ തുക കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. സർക്കാർ ഇടപെട്ടില്ലെങ്കിൽ നൂറു കണക്കിന് വിദ്യാർത്ഥികൾക്കാണ് ആനുകൂല്യം നഷ്ടപ്പെടുക.ഒന്നു മുതൽ 4 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് 750 രൂപ, 5 മുതൽ 7 വരെയുള്ള കുട്ടികൾക്ക് 900 രൂപ, 8 മുതൽ 10 വരെ 1000 രൂപ എന്നിങ്ങനെയാണ് ധനസഹായം. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് രേഖകൾ നേരത്തെ നൽകിയിട്ടുള്ളതിനാൽ രണ്ട് മുതലുള്ള ക്ലാസുകളിലെ കുട്ടികൾക്കുള്ള സഹായം മുടങ്ങില്ല.
രക്ഷിതാക്കൾക്ക് രേഖകൾ എത്തിക്കുന്നതിന് സമയം വേണ്ടതിനാൽ ധനവകുപ്പ് കൂടുതൽ സാവകാശം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ ആർ.രഘു അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |