പത്തനംതിട്ട : ഒന്നര മാസത്തോളം നീണ്ട അടച്ചിടലിന് ശേഷം നിയന്ത്രണങ്ങളോടെ ജനജീവിതത്തിന്റെ വാതിലുകൾ തുറന്നിട്ടുവെങ്കിലും കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ ജാഗ്രതക്കുറവുണ്ടാകരുതെന്ന് ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി. മൂന്നാംഘട്ട വ്യാപനമെന്ന മുന്നറിയിപ്പുകൂടി കണക്കിലെടുത്ത് പ്രതിരോധവുമായി ബന്ധപ്പെട്ട നിബന്ധനകളിൽ അശ്രദ്ധയുണ്ടാവാതെ ജനങ്ങളും ഇതുമായി ബന്ധപ്പെട്ട കർത്തവ്യ നിർവഹണത്തിൽ വീഴ്ചയുണ്ടാവാതെ പൊലീസും ജാഗ്രത പുലർത്തണം.
തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ച് ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഡി വിഭാഗത്തിൽ വരുന്ന പ്രദേശങ്ങൾ ജില്ലയിലില്ല.
സി വിഭാഗത്തിൽ നാല് പഞ്ചായത്തുകൾ
(ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 - 30 %)
സീതത്തോട്, കുറ്റൂർ, ആനിക്കാട്, നാറാണമൂഴി പഞ്ചായത്തുകളിൽ സമ്പൂർണ ലോക്ക് ഡൗൺ.
ഇവിടങ്ങളിൽ അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തുറക്കാം. വസ്ത്രശാലകൾ, ചെരിപ്പ് കട, ജുവലറി, ബുക്ക് ഷോപ്പുകൾ, റിപ്പയർ സർവീസ് സ്ഥാപനങ്ങൾ എന്നിവ വെള്ളിയാഴ്ച്ചകളിൽ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ 50 ശതമാനം ജീവനക്കാരെ വച്ചു പ്രവർത്തിപ്പിക്കാം.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 - 20 % ഉള്ള പ്രദേശങ്ങൾ ബി വിഭാഗത്തിലാണുള്ളത്. ഇക്കൂട്ടത്തിൽ പെടുന്ന ജില്ലയിലെ പഞ്ചായത്തുകളിൽ അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കും. മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഈ സമയങ്ങളിൽ 50 ശതമാനം ആളെവച്ചു പ്രവർത്തിക്കാവുന്നതാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 % വരെ വരുന്ന (എ വിഭാഗം) പഞ്ചായത്തുകളിൽ എല്ലാ കടകൾക്കും 7 മണി മുതൽ 7 വരെ പകുതി ജീവനക്കാരെ പ്രയോജനപ്പെടുത്തി പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഇവിടങ്ങളിൽ മാത്രമാണ് ടാക്‌സി ഓട്ടോ സർവീസ് അനുമതിയുള്ളത്.
അതിതീവ്ര വ്യാപന മേഖലകളിൽ ഒഴികെ ലോട്ടറി കച്ചവടം അനുവദിച്ചിട്ടുണ്ട്.
ഇളവുകൾ ആഘോഷിക്കാൻ ജനങ്ങൾ മുതിരരുത്. പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്. ലംഘനങ്ങൾ ഉണ്ടാവാതിരിക്കാനും ആൾക്കൂട്ടങ്ങൾ തടയാനും ശക്തമായ നടപടികൾ തുടരാൻ പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ട്.
ആർ. നിശാന്തിനി,
ജില്ലാ പൊലീസ് മേധാവി
യാത്രകൾക്കുള്ള മാർഗനിർദേശങ്ങൾ
ടി.പി.ആർ നിരക്ക് 8 ശതമാനത്തിൽ കുറവുള്ള സ്ഥലങ്ങളിലേക്കും ഭാഗീക ലോക്ക് ഡൗൺ നിലവിലുള്ള സ്ഥലങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാൽ, സത്യപ്രസ്താവന കരുതേണ്ടതാണ്. സമ്പൂർണ ലോക്ക് ഡൗൺ നിലവിലുള്ള സ്ഥലങ്ങളിലേക്ക് ചികിത്സ ആവശ്യങ്ങൾ, വിവാഹം, മരണാനന്തര ചടങ്ങ്, നിർമാണപ്രവർത്തനം, വ്യവസായികാവശ്യങ്ങൾ മുതലായവയുമായി ബന്ധപ്പെട്ട് യാത്ര അനുവദിക്കും.
മദ്യവിൽപ്പന ശാലകളിൽ പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കും
എല്ലാ മദ്യവില്പന ശാലകളിലും കൈകഴുകാനുള്ള വെള്ളം, സോപ്പ്, സാനിറ്റൈസർ എന്നിവ സജ്ജീകരിക്കണം. സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയ വ്യവസ്ഥകളിൽ അലംഭാവം അനുവദിക്കില്ല. ടിപിആർ ഇരുപതിൽ താഴെയുള്ള പ്രദേശങ്ങളിൽ മാത്രമാണ് പ്രവർത്തിക്കാൻ അനുമതി. ബീവറേജസ് ഔട്‌ലെറ്റുകൾ രാവിലെ 9 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കാം. ഇരുന്ന് കഴിക്കാൻ അനുമതിയില്ല, പാഴ്‌സൽ മാത്രം.
നാട് അടച്ചിട്ടപ്പോൾ കേസുകൾ കുറഞ്ഞു
ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നാട് അടച്ചിട്ടപ്പോൾ ഗൗരവ സ്വഭാവമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ കുറവുണ്ടായി. കൊലപാതകം, വധശ്രമം, കൊലപാതകമാകാത്ത കുറ്റകരമായ നരഹത്യ എന്നീ കുറ്റകൃത്യങ്ങളിൽ ഇക്കാലയളവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. കവർച്ച, മോഷണം, വാഹനമോഷണം വിശ്വാസവഞ്ചന, കഠിന ദേഹോപദ്രവം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ വലിയ തോതിൽ കുറവുണ്ടായി.
റോഡ് അപകടങ്ങളുടെ എണ്ണത്തിലും വൻ കുറവുണ്ടായി. അപകടകരമായി വാഹനമോടിച്ചതിന് ഇക്കാലയളവിൽ രജിസ്റ്റർ ചെയ്തത് 58 കേസുകൾ മാത്രം, മരണകാരണമാകും വിധമുള്ള ഡ്രൈവിംഗിന് ഒരു കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
സ്ത്രീകളെ അപമാനിച്ചതിന് ലോക്ക്ഡൗൺ കാലത്ത് എടുത്തത് 4 കേസുകൾ മാത്രം. പോക്‌സോ കേസുകളും കുറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |