കടമ്പനാട് : വായനയുടെ ലോകത്തെ നിറഞ്ഞ സാന്നിദ്ധ്യമായ സഹോദരങ്ങൾ എട്ട് വർഷം കൊണ്ട് വാങ്ങിക്കൂട്ടിയത് രണ്ടായിരത്തിലധികം പുസ്തകങ്ങൾ. ഒപ്പം നിരവധി പുരസ്കാരങ്ങളും. കടമ്പനാട് ബേത്ത് ഹാരാൻ വീട്ടിൽ ജോസ് ചെറിയാന്റെയും സുമാ ജോസിന്റെയും മക്കളായ സോനു സി.ജോസും സോജു സി. ജോസുമാണ് വായനയുടെ വഴിയിൽ മാതൃകയാകുന്നത്. പ്രവാസിയായ പിതാവ് ജോസ് ചെറിയാൻ വീട്ടുച്ചെലവിന് നൽകുന്ന തുകയിൽ നിന്ന് ഒരു വിഹിതം പുസ്തകം വാങ്ങാനായി മാറ്റിവയ്ക്കുകയായിരുന്നു. കൂടാതെ സ്കോളർഷിപ്പായി കിട്ടുന്ന തുകകളും മത്സരങ്ങളിൽ വിജയിക്കുമ്പോൾ കിട്ടുന്ന ചെറിയ തുകകളും പുസ്തകങ്ങൾക്കായി നീക്കിവയ്ക്കുന്നു. ഒാരോ വർഷവും പത്തനംതിട്ടയിൽ പുസ്തകമേള വരുമ്പോൾ സോനുവും സോജുവും അമ്മയേയും കൂട്ടി എത്തും. പുസ്തകമേളകളുടെ സംഘാടകർ കുട്ടികളുടെ മികവ് തിരിച്ചറിഞ്ഞ് അവിടെ നടക്കുന്ന പ്രോഗ്രാമുകളിൽ പങ്കെടുപ്പിക്കുക പതിവാണ്. ഡെൽഹി യൂണിവേഴ്സിറ്റിയിൽ ആദ്യവർഷ ബിരുദ വിദ്യാർത്ഥിയാണ് സോനു. ഉപന്യാസം, ക്വിസ്, പ്രസംഗം എന്നിവയാണ് മറ്റു മേഖല. ഗാന്ധിജിയുടെ 150 -ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒരു ദിനപ്പത്രം നടത്തിയ ഉപന്യാസ മത്സരത്തിൽ സോനുവിന് ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. അന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് ഉപഹാരം നൽകിയത്.
ജില്ലാതലങ്ങളിൽ സ്കൂൾ കലോത്സവങ്ങൾക്ക് പ്രസംഗം, ഉപന്യാസം എന്നിവയ്ക്ക് ഒന്നാം സ്ഥാനം വർഷങ്ങളോളം കൈപ്പടയിൽ ഒതുക്കിയത് സോനുവായിരുന്നു. കഴിഞ്ഞ വർഷം ലൈബ്രറി കൗൺസിൽ നടത്തിയ സംസ്ഥാന സർഗോത്സവത്തിൽ ഉപന്യാസം, പ്രസംഗം എന്നിവയ്ക്ക് ഒന്നാം സ്ഥാനം നേടി. സി.എം സ്റ്റീഫൻ ജന്മശതാബ്ദിയോടനുബന്ധിച്ച് നടത്തിയ പ്രസംഗം, ഉപന്യാസ മത്സരങ്ങളിൽ സഹോദരങ്ങൾ വിജയികളായി.
കടമ്പനാട് കെ.ആർ.കെ.പി.എം സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് സോജു സി.ജോസ്. വനിതാശിശു വികസന വകുപ്പിന്റെ ഈ വർഷത്തെ ഉജ്ജ്വല ബാല്യപുരസ്കാരം നേടിയത് സോജുവാണ്. കുട്ടിക്കാലം മുതൽ മക്കളെ വായിക്കാൻ പ്രേരിപ്പിച്ച ഒരമ്മയുടെ വിജയം കൂടിയാണ് ഇവർ നേടിയ പുരസ്കാരങ്ങൾ .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |