അടൂർ : ജനറൽ ആശുപത്രിയിൽ തൈറോയിഡ് പരിശോധനയ്ക്കായി ഉണ്ടായിരുന്ന സൗകര്യം നിലച്ചതോടെ സ്വകാര്യ ലാബുകൾ രോഗികളെ കൊള്ളയടിക്കുന്നു. നാനൂറ് രൂപ മുതൽ മുകളിലോട്ടാണ് തൈറോയിഡ് സംബന്ധമായ വിവിധ പരിശോധനകൾക്കായി സ്വകാര്യ ലാബുകൾ ഇൗടാക്കുന്നത്. ഇതിന്റെ നാലിലൊന്ന് തുകപോലും ജനറൽ ആശുപത്രിയിൽ നൽകേണ്ടതില്ലായിരുന്നു. സർക്കാർ അംഗീകൃത സ്വകാര്യ ഏജൻസിയാണ് ഏകദേശം മുപ്പത് ലക്ഷത്തോളം രൂപ ചെലവ് വരുന്ന മെഷീൻ അടൂർ ജനറൽ ആശുപത്രിയിലെ ലാബിൽ സ്ഥാപിച്ചത്. മെഷീന്റെ വില ആശുപത്രി നൽകേണ്ടതില്ലെങ്കിലും പരിശോധനയ്ക്കാവശ്യമായ കിറ്റ് ഏജൻസിയിൽ നിന്ന് വാങ്ങണമെന്നതായിരുന്നു നിബന്ധന. കിറ്റ് വിൽപ്പന നടത്തി ലഭിക്കുന്ന തുകയാണ് ഏജൻസിയുടെ വരുമാനം. പരിശോധനയ്ക്കാവശ്യമായ കാർഡ് തകരാറിലാവുകയും മതിയായ വരുമാനം ലഭിക്കാതെയും വന്നതോടെ ഏജൻസി പിൻമാറി. വിദേശത്ത് നിന്ന് കാർഡ് ലഭിക്കുന്നില്ലെന്നാണ് ഏജൻസിയുടെ വിശദീകരണം. അതേസമയം പരിശോധന മുടങ്ങിയതിന് പിന്നിൽ ചില ലാബുകാരുമായി ചേർന്നുള്ള ഒത്തുകളിയാണെന്ന ആരോപണമുണ്ട്. ഇപ്പോൾ ആശുപത്രിയിലെത്തുവരെ ഡോക്ടർമാർ സ്വകാര്യ ലാബുകളിലേക്കാണ് തൈറോയിഡ് പരിശോധനയ്ക്ക് അയയ്ക്കുന്നത്.
ജനറൽ ആശുപത്രിയിൽ നടത്താൻ കഴിയുന്ന പരിശോധനയ്ക്ക് സ്വകാര്യ ലാബുകൾ വലിയ തുകകളാണ് ഇൗടാക്കുന്നത്. രോഗികളെ ചൂഷണം ചെയ്യുന്ന നടപടി അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ് അധികൃതരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അടിയന്തര ഇടപെടൽ ആവശ്യമാണ്.
ജോൺസൺ, മണക്കാല.
പരിശോധന ഫലം ലഭിക്കേണ്ട കാർഡ് തകരാറിലായതായാണ് ഏജൻസി പറയുന്നത്. അവരോട് തന്നെ പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കെ. എസ്. ടി. പി അനുവദിച്ച തുകകൊണ്ട് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിനൊപ്പം ഇത്തരത്തിലുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനും നടപടി സ്വീകരിക്കും.
ഡി. സജി,
ചെയർമാൻ, അടൂർ നഗരസഭ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |