പത്തനംതിട്ട : രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം നേരിട്ടുകൂടിയ പത്തനംതിട്ട നഗരസഭ കൗൺസിൽ യോഗത്തിൽ പരാതികൾ ഉയർന്നു. ലോക്ക് ഡൗൺ കാലത്ത് ഓൺലൈനായാണ് രണ്ടുതവണ കൗൺസിൽ കൂടിയിരുന്നത്. അജണ്ട അവതരണത്തിന് മുമ്പ് അടിയന്തര പ്രശ്‌നങ്ങൾ അവതരിപ്പിക്കുന്ന ശൂന്യവേളയിൽ പരാതികളുടെ ബഹളമായിരുന്നു. വാർഡുകളിലും നഗരത്തിലും തെരുവ് വിളക്കുകൾ കത്താത്തതും വാക്‌സിനേഷൻ നൽകുന്നതിലെ അപാകതകളും പദ്ധതികൾ നീണ്ടു പോകുന്നതും നഗരത്തിലെ അനധികൃത മാട്ടിറച്ചി അറവുകളുമെല്ലാം ചർച്ചയായി . കഴിഞ്ഞ ഒന്നര മാസമായി നഗരത്തിലെ പൊക്കവിളക്കുകൾ കത്തുന്നില്ലെന്നും വാർഡുകളിലെ തെരുവ് വിളക്കുകളുടെ അവസ്ഥയും ഇതുതന്നെയാണെന്നുമായിരുന്നു മിക്ക കൗൺസിലർമാരും പരാതി പറഞ്ഞത്. വാക്‌സിനേഷൻ നൽകുന്നതിൽ നിരവധി അപാകതകൾ ഉണ്ടെന്നും അറിയിപ്പുകൾ നൽകുന്നതിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നതായും ഇതിന് അടിയന്തര നടപടിയുണ്ടാകണമെന്നും ആവശ്യമുയർന്നു. ശൂന്യവേളയിലെ ചർച്ചകൾക്ക് 3 മണിക്കൂറാണ് എടുത്തത്. ഈ മാസം 30 നകം എല്ലാ തെരുവ് വിളക്കുകളും കത്തിക്കുമെന്നും മറ്റ് പരാതികൾക്ക് പരിഹാരം കാണുമെന്നും നഗരസഭ അദ്ധ്യക്ഷൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |