അടൂർ : നഗരഹൃദയത്തിന് പുതിയ മുഖശ്രീ നൽകുന്ന ഇരട്ടപ്പാലങ്ങളുടെ നിർമ്മാണം അവസാനഘട്ടത്തിലേക്ക്. എന്നാൽ ഇതോടൊപ്പമുള്ള നഗരസൗന്ദര്യവത്കരണം ഒന്നുമായുമില്ല. നിലവിലുള്ള പാലത്തിന്റെ തെക്കുംവടക്കും വശങ്ങളിലായാണ് ഇരട്ടപ്പാലങ്ങൾ നിർമ്മിക്കുന്നത്. തെക്കുഭാഗത്തെ പാലം ഏതാനും മാസങ്ങൾക്ക് മുൻപ് പൂർത്തിയായിരുന്നു. വടക്കുഭാഗത്തെ പാലത്തിന്റെ കോൺക്രീറ്റ് പൂർത്തീകരിച്ചതിന് പിന്നാലെ അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിനും തുടക്കമായി. പാലങ്ങൾ പൂർത്തിയാകുന്നതോടെ സെൻട്രൽ ജംഗ്ഷൻ മുതൽ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ വരെയുള്ള ഭാഗത്തെ ഗതാഗത നിയന്ത്രണം വൺവേ സംവിധാനത്തിലാകും.
സമയബന്ധിതമായി കരാറുകാരൻ പണികൾ പൂർത്തിയാക്കത്തതിനാൽ രണ്ട് ഘട്ടങ്ങളിലായി നിർമ്മാണ പ്രവർത്തനങ്ങൾ കിഫ്ബി ടെർമിനേറ്റ് ചെയ്തിരുന്നു. ഇതിനിടയിലും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിന് പൊതുമരാമത്ത് വകുപ്പ് എൻജിനിയറിംഗ് വകുപ്പിനോട് വിശദീകരണം ചോദിച്ചിരുന്നു. പ്രളയം, കൊവിഡ് തുടങ്ങിയ സാഹചര്യങ്ങളുടെ പേരിൽ നിർമ്മാണം ഇഴഞ്ഞു നീങ്ങുകയായിരുന്നു.
ഇരട്ടപ്പാലം ഇങ്ങനെ
2018 നവംബർ 30 : അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ പാലത്തിന്റെ നിർമ്മാണം ഉദ്ഘാടനം ചെയ്തു.
വലിയ തോടിന് കുറുകെ, നീളം : 25 മീറ്റർ, വീതി : 7.50 മീറ്റർ,
ചെലവ് : 11.10 കോടി
നഗരസൗന്ദര്യവത്കരണത്തിൽ
അഞ്ച് മോഡേൺ വെയിറ്റിംഗ് ഷെഡ്ഡുകൾ, നെല്ലിമൂട്ടിൽപടി മുതൽ ഹോളി ക്രോസ് ജംഷനിലെ ബൈപാസ് വരെയും പാർത്ഥസാരഥി ക്ഷേത്രത്തിന് തെക്കുഭാഗത്തുള്ള റോഡ് ഉൾപ്പെടെ 3.50 കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡ് ബി.എം ആൻഡ് ബി. സി നിലാരത്തിൽ ടാറിംഗ്, സെൻട്രൽ ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ 1.400 കിലോമീറ്റർ ഒാട, ടൈൽസ് നിരത്തിയ ഫുട്പാത്ത്, സെൻട്രൽ ജംഗ്ഷന് ചുറ്റുമുള്ള മൂന്ന് ഐലന്റുകൾ നവീകരിച്ച് പൂന്തോട്ട നിർമ്മാണം.
പണികൾ ഉടൻ പൂർത്തിയാക്കും. ഇനി കരാറുകാരുടെ മെല്ലപ്പോക്കിന് അവസരം കൊടുക്കില്ല. യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനുള്ള എല്ലാ ശ്രമങ്ങളും തുടങ്ങി.
ചിറ്റയം ഗോപകുമാർ
ഡെപ്യൂട്ടി സ്പീക്കർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |