പന്തളം: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തിന് മുമ്പായി ഏഴ് ഭൂഖണ്ഡങ്ങളിലെയും ഉയരംകൂടിയ കൊടുമുടികൾ കീഴടക്കി അതിനു മുകളിൽ ദേശീയ പതാക പാറിക്കാനുള്ള ശ്രമത്തിലാണ് ഈ പന്തളത്തുകാരൻ. ആനമുടിയും അഗസ്ത്യാർകൂട മലനിരകളും കയറിയിറങ്ങിയ കരുത്തുമായി ഷെയ്ഖ് ഹസൻ ഖാൻ (33) ലോകത്തിന്റെ നെറുകയിലേക്ക് കാൽവയ്ക്കുകയാണ്.
ഡൽഹിയിൽ കേരളാ ഹൗസിലെ അസിസ്റ്റന്റ് ലെയ്‌സൺ ഓഫീസറായി ജോലിയിൽ പ്രവേശിച്ചത് വഴിത്തിരിവാകുകയായിരുന്നു.
ഡൽഹി ബന്ധത്തിലൂടെ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഉത്തരകാശിയിലെ നെഹ്റു പർവ്വതാരോഹണ പരിശീലനകേന്ദ്രത്തിൽ പരിശീലനം നേടി. കാലാവസ്ഥാ വ്യതിയാനത്തിൽ മല കയറുവാനും ദിവസങ്ങളോളം കഴിയാനുമുള്ള കരുത്ത് നേടി. ഇവിടെ നിന്ന് വലത് കാൽവച്ച് കയറിയത് ഹിമാലയൻ മലനിരകളിലേക്ക്. പരിശീലനം പൂർത്തിയാക്കിയതോടെ ഇന്ത്യൻ മൗണ്ടനിയറിംഗ് ഫൗണ്ടേഷൻ അംഗവുമായി.
എല്ലാ ഭൂഖണ്ഡങ്ങളിലെയും ഉയരംകൂടിയ കൊടുമുടികൾ കീഴടക്കുകയെന്ന ലക്ഷ്യവുമായി ഷെയ്ഖ് ഹസൻ ഖാൻ ആദ്യം നടന്നുകയറിയത് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ടാൻസാനിയായിലെ ഉയരംകൂടിയ കൊടുമുടിയായ കിളിമഞ്ചാരോയിലാണ്. കഴിഞ്ഞ ഫെബ്രുവരി പതിനൊന്നിനായിരുന്നു ഇൗ നേട്ടം. പിന്നീട് മണാലിയിലെ ചെറിയ പർവ്വതങ്ങളുടെ ഉയരങ്ങളിലുമെത്തി.
പർവതാരോഹണത്തിനുള്ള സാമ്പത്തികം കണ്ടെത്തുകയെന്നതാണ് പ്രധാന കടമ്പയെന്ന് ഷെയ്ഖ് പറയുന്നു. കിളിമഞ്ചാരോ കീഴടക്കാൻ സുഹൃത്ത് പണം നൽകി സഹായിച്ചു. ലഡാക്കിലെ നൂൻ കൊടുമുടിയും റഷ്യയിലെ എൽബ്രസ് പർവ്വതവും കയറാനുള്ള തയ്യാറെടുപ്പിലാണ് ഷെയ്ഖ്.
സെക്രട്ടേറിയേറ്റിലെ ഫിനാൻസ് വിഭാഗത്തിൽ സീനിയർ ഗ്രേഡ് അസിസ്റ്റന്റായി ജോലി നോക്കിയിരുന്ന ഷെയ്ഖ് ഡെപ്യൂട്ടേഷനിലാണ് കേരളഹൗസിൽ എത്തുന്നത്.
കിളിമഞ്ചാരോ കീഴടക്കിയ ഷെയ്ഖിനെ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമോദിച്ചിരുന്നു. പന്തളം പൂഴിക്കാട് കൂട്ടംവെട്ടിയിൽ അലി അഹമ്മദിന്റെയും ഷാഹിദയുടെയും മൂത്ത മകനാണ്. ഖദീജാ റാണിയാണ് ഭാര്യ. ഏക മകൾ ജഹനാര മറിയം. കണ്ണൂർമെഡിക്കൽ കോളേജിൽ പി.ജി വിദ്യാർത്ഥിയായ മസൂദ് ഖാൻ സഹോദരനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |