പത്തനംതിട്ട : മാറുന്ന കാലഘട്ടമനുസരിച്ച് കാക്കാരിശി നാടകങ്ങൾക്ക് പുതിയ മാനം നൽകുകയാണ് എം.എസ്.മധു എന്ന കലാകാരൻ. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ തലങ്ങളിൽ കാക്കാരിശി നാടകങ്ങളിലൂടെ ഇടപെടൽ നടത്താമെന്നും അദ്ദേഹം തെളിയിച്ചിരിക്കുന്നു. പഴയ കഥയിൽ നിന്ന് വ്യത്യസ്തമായി പുതിയ സാദ്ധ്യതകൾ ഉപയോഗിച്ച് കാക്കാരിശി നാടകത്തിന്റെ തനിമ ചോരാതെ അവതരിപ്പിക്കുന്നതാണ് മധുവിന്റെ രീതി.
കാക്കാൻ, രണ്ട് ഭാര്യമാർ, വേടൻ, ലാടവൈദ്യൻ, സുന്ദര കാക്കാൻ എന്നിവർ സ്റ്റേജിലും തമ്പുരാൻ പുറത്തും നിന്നാണ് കാക്കാരിശി നാടകം അരങ്ങുണർത്തുന്നത്. കാക്കാരിശി നാടകത്തിന് ഒറ്റ കഥമാത്രം ഉണ്ടായിരുന്നതിനാൽ ആദ്യകാലങ്ങളിലുള്ള സ്വീകാര്യത പിന്നീട് കുറഞ്ഞു. അതിനൊരു പൊളിച്ചെഴുത്ത് ആവശ്യമാണെന്ന തിരിച്ചറിവിലാണ് മധു ആക്ഷേപഹാസ്യരൂപേണ കാക്കാരിശി കഥകൾ മാറ്റിയെഴുതാൻ തീരുമാനിച്ചത്. നിരവധി പുസ്തകങ്ങളും നാടകവുമായി ബന്ധപ്പെട്ട് അദ്ദേഹം എഴുതിയിട്ടുണ്ട്. പതിനേഴാം വയസിലാണ് നടനായി കാക്കാരിശ്ശി നാടകത്തിലെത്തുന്നത്, ഇപ്പോൾ അമ്പത്തിമൂന്ന് വയസായി. പിന്നീട് തിരക്കഥ എഴുതി. കാക്കാരിശി നാടകത്തിന് ഒരു സുവർണ കാലഘട്ടം ഉണ്ടായിട്ടില്ലെന്നാണ് മധുവിന്റെ അഭിപ്രായം. ഇതുവരെ എഴുന്നൂറിലധികം വേദികളിൽ നാടകം അവതരിപ്പിച്ചു. സ്കൂളുകളിലും കോളേജുകളിലും വിവിധ ബോധവൽക്കരണത്തിന്റെ ഭാഗമായി പുതിയ തിരക്കഥയിൽ നാടകം അവതരിപ്പിക്കാറുണ്ട്.
അമ്മ കുളത്തൂരേത്ത് വീട്ടിൽ ശ്രീമതിയമ്മ കാക്കാരിശി നാടകത്തിന്റെ ആരാധിക ആയിരുന്നു. നടനായും എഴുത്തുകാരനായും വീണ്ടും സപര്യ തുടരുകയാണ് എം.എസ് മധു.
ഏഴ് വർഷം അഭിഭാഷകനായി പത്തനംതിട്ട ജില്ലാ കോടതിയിൽ പ്രാക്ടീസ് ചെയ്തു . പിന്നീട് അദ്ധ്യാപക വൃത്തിയിൽ പ്രവേശിച്ചു. ഇപ്പോൾ ആലപ്പുഴ മുളങ്കുഴ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ചരിത്ര അദ്ധ്യാപകനാണ്. ഭാര്യ ബീന (ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ).
മക്കൾ : സൂര്യാസെൻ, സുബോദ് സെൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |