കോഴഞ്ചേരി : മിഥുനപ്പാതിയിലും വേനൽ പെയ്യുന്നു. കനത്ത മഴയെന്ന പ്രവചനവും യെല്ലോ അലർട്ട് പ്രഖ്യാപനവും മുടങ്ങാതെ നടക്കുമ്പോഴും ആവശ്യത്തിന് മഴ നൽകാതെ ജൂൺ മാസം ചതിച്ചു.
കാലവർഷം തിമിർക്കേണ്ട സമയത്തെ വരൾച്ച കാർഷിക മേഖലയെയും വട്ടം ചുറ്റിക്കുന്നു. ശക്തമായ ചൂടിൽ കാർഷികവിളകൾ വാടിത്തുടങ്ങി. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും നല്ല മഴ പെയ്തിട്ട് ആഴ്ചകളായി. കിഴക്കൻ മേഖലകളിൽ ചാറ്റൽ മഴ ഇടയ്ക്കിടെ ഉണ്ടെങ്കിലും പകൽ സമയത്തെ ചൂടിന് ഒട്ടും കുറവില്ല.
വിവിധ ക്യഷികൾക്ക് വളമിട്ടവരും തൈകൾ പാകിയവരും ആശങ്കയിലായി. ഇഞ്ചി, ചേന, കപ്പ, കാച്ചിൽ തുടങ്ങിയ കിഴങ്ങ് വിളകൾ വാടി നിൽക്കുകയാണ് മിക്കയിടത്തും . വാഴയടക്കമുള്ളവയ്ക്ക് വാട്ടം സംഭവിച്ചിട്ടുണ്ട്. ജലസേചനം നടത്തിയാണ് അടുത്തിടെ നട്ട പച്ചക്കറി ക്യഷികളെ കർഷകർ സംരക്ഷിക്കുന്നത്.
കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ കേരളത്തിൽ ഏറ്റവും കുറഞ്ഞ മഴ രേഖപ്പെടുത്തിയ മാസമാണ് കടന്നുപോയത്. ജൂൺ ഒന്ന് മുതൽ 30 വരെ ലഭിക്കേണ്ട ശരാശരി മഴ അളവായ 643 മില്ലീമീറ്ററിന് പകരം ഇത്തവണ ലഭിച്ചതാകട്ടെ 408.4 മില്ലീമീറ്റർ മാത്രം. 36 ശതമാനം മഴയുടെ കുറവാണ് കഴിഞ്ഞ മാസം കേരളത്തിൽ ഉണ്ടായതെന്ന് ഇന്ത്യൻ മീറ്ററോളജിക്കൽ ഡിപ്പാർട്ട്മെന്റിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ജൂണിൽ മഴ കുറഞ്ഞാലും മറ്റ് മാസങ്ങളിൽ കൂടുതൽ മഴ പെയ്യുന്നതാണ് ഏതാനും വർഷങ്ങളായി കണ്ടുവരുന്നത്. എന്നാൽ 2018, 19 വർഷങ്ങളിലെ ജൂണിൽ മഴ കുറഞ്ഞെങ്കിലും ആ വർഷങ്ങളിലെ ആഗസ്റ്റ് മാസമാണ് പ്രളയവും വെള്ളപ്പൊക്കവും ഉണ്ടായത്.
'' കേരളത്തിലെ എല്ലാ ജില്ലകളിലും ഇത്തവണ സാധാരണയിൽ കുറവ് മഴയാണ് ലഭിച്ചത്. പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് മഴ എറ്റവും കുറഞ്ഞത് . വരും ദിവസങ്ങളിൽ മഴ ശക്തമാകാനാണ് സാദ്ധ്യത "
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, തിരുവനന്തപുരം
......
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |