കടമ്പനാട് : കപ്പകർഷകരെ സഹായിക്കാൻ ഹോർട്ടികോർപ്പ് ആരംഭിച്ച വാട്ടുകപ്പ ജില്ലയിൽ വിപണനത്തിന് തയ്യാറായി. ഹോർട്ടി കോർപ്പിന്റെ പഴകുളത്തുള്ള ജില്ലാ ഓഫീസിൽ പായ്ക്കിംഗ് ജോലികൾ പുരോഗമിക്കുകയാണ്. നൂറ് ടൺ കപ്പയാണ് ജില്ലയിൽ നിന്ന് വിവിധ കൃഷിഭവനുകൾ വഴി ഹോർട്ടി കോർപ്പിന്റെ പഴകുളത്തെ ജില്ലാ ഓഫീസ് ശേഖരിച്ചത്. ഹോർട്ടി കോർപ്പിന് സ്വന്തമായി പ്രോസസിംഗ് സെന്ററുകൾ ഇല്ലാത്തതിനാൽ കോട്ടയത്തും കൊല്ലത്തുമുള്ള സ്വകാര്യ സെന്ററുകളിൽ എത്തിച്ച് വാട്ടുകപ്പയാക്കി മാറ്റുകയായിരുന്നു. ആദ്യഘട്ടത്തിൽ സപ്ളെൈകോ വഴിയുള്ള കിറ്റ് വിതരണത്തിനാണ് നൽകുക. അതിനുശേഷം വിപണിയിലെത്തിക്കും. അരക്കിലോ പാക്കറ്റുകളാണ്. അരക്കിലോ പാക്കറ്റിന്റെ വില 60 രൂപയാണ്. പൊതുമാർക്കറ്റിലും ഹോർട്ടി കോർപ്പ് റീട്ടെയിൽ ഷോപ്പിലും സപ്ളൈകോ ഷോപ്പിലും വാങ്ങാൻ കിട്ടും. കർഷകരുടെ കൈയിൽ നിന്ന് സബ്‌സിഡിയോട് കൂടി ഒരു കിലോയ്ക്ക് 12 രൂപ നിരക്കിലാണ് കപ്പ വാങ്ങിയത്. കഴിഞ്ഞ ലോക്ക് ഡൗണിൽ നിരവധി പേർ കപ്പക്കൃഷി ചെയ്തതിനാൽ ഈ വർഷം കപ്പയുടെ ലഭ്യത വളരെ കൂടി. അതിനാൽ പൊതുമാർക്കറ്റിൽ വിലയിടിവുണ്ടായപ്പോൾ കൃഷിഭവനുകൾ മുഖാന്തിരം രജിസ്റ്റർ ചെയ്ത കർഷകരുടെ കപ്പ സ്വീകരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |