കോന്നി : ചിക്കന്റെ വില കേട്ടാൽ ചുട്ട കോഴിവരെ പറക്കും!. അത്രയ്ക്ക് വില വർദ്ധനവാണ് ഓരോ ദിവസവും ഇറച്ചിക്കോഴിക്ക്. ഒരു കിലോഗ്രാം ചിക്കന്റെ വില ഇന്നലെ ചിലയിടങ്ങളിൽ 190 രൂപ വരെ എത്തി. കഴിഞ്ഞ ഒരാഴ്ചയായി 125 - 145 എന്ന നിലയിൽ ചാഞ്ചാടിയ വില ഇന്നലെ തോന്നിയ പോലെ ഇൗടാക്കുകയായിരുന്നു. ഇന്നലെ മാത്രം 50 രൂപയുടെ വർദ്ധനവ് ഉണ്ടായി. ചിക്കന്റെ വിലയിലുണ്ടാകുന്ന സർവ്വകാല റെക്കാഡാണ് ഇപ്പോഴത്തേത്.
മുൻ വർഷങ്ങളിൽ പെരുന്നാൾ, ക്രിസ്മസ് സമയങ്ങളിൽ പോലും 140 രൂപ വരെയായിരുന്നു ഒരു കിലോ ചിക്കന്റെ വില. വർഷങ്ങൾക്ക് മുമ്പ് മൃഗങ്ങളിൽ ആന്ധ്രാക്‌സ് പോലെയുള്ള രോഗങ്ങൾ ഉണ്ടായപ്പോഴാണ് ചിക്കന്റെ വില ഉയർന്ന് 190 ൽ എത്തിയത്.
ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ചിക്കന്റെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ചെക്കുപോസ്റ്റുകളിലെ കർശന നിയന്ത്രണവും അധിക നികുതി ഏർപ്പെടുത്തിയതും ഇറച്ചിക്കോഴികളുടെ വരവ് കുറച്ചു. കോഴിത്തീറ്റകൾക്കും വില വർദ്ധിച്ചു.
കൃത്രിമക്ഷാമം, പരിശോധനയില്ല
ജില്ലയിലെ ചില കുത്തക വ്യാപാരികൾ കൃത്രിമക്ഷാമം സൃഷ്ടിച്ച് ഉപഭോക്താക്കളുടെ കഴുത്തറക്കുകയാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഇവരാണ് ചിക്കന്റെ വില നിശ്ചയിക്കുന്നത്. ഇതരസംസ്ഥാന മാഫിയകളെ സഹായിക്കാനാണ് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതെന്നും ആക്ഷേപമുണ്ട്.
നേരത്തെ ചിക്കന്റെ വില കുതിച്ചുയർന്നപ്പോൾ അന്നത്തെ ജില്ലാ കളക്ടർ
പി.ബി. നൂഹ് ഇടപെട്ട് ഒരു കിലോയ്ക്ക് 120 രൂപവരെയാക്കി നിജപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ജില്ലാ ഭരണകൂടവും മൗനം പാലിക്കുകയാണ്.
ഹോട്ടലുകൾ ചിക്കൻ ബഹിഷ്കരിക്കും
അന്യായ വില വർദ്ധനവിൽ പ്രതിഷേധിച്ച് താൽക്കാലികമായി ചിക്കൻ വിഭവങ്ങൾ ബഹിഷ് കരിക്കാൻ ഒരുങ്ങുകയാണ് ഹോട്ടൽ ഉടമകൾ. ഹോട്ടൽ ഉടമകളുടെ സംഘടനകൾ അടുത്ത ദിവസം പ്രഖ്യാപനം നടത്തും.
വിലവിവരം പ്രദർശിപ്പിക്കാതെ കച്ചവടം
വില ഉയർന്നതോടെ മിക്ക കോഴിക്കടകളിലും വില വിവര പട്ടിക പ്രദർശിപ്പിക്കാതെയാണ് കച്ചവടം. കോഴിയുടെ വില പരസ്യമായി പ്രദർശിപ്പിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് നിലവിലുണ്ടെങ്കിലും ഇതും പലയിടങ്ങളിലും പാലിക്കുന്നില്ല. പൂങ്കാവിൽ ഇന്നലെ 190 രൂപ ഇൗടാക്കിയത് വിലവിവരം പ്രദർശിപ്പിക്കാതെയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |