തിരുവല്ല: അടിപ്പാതകളിൽ വെള്ളം കയറാതിരിക്കാൻ റെയിൽ പാളത്തിന് ഇരുവശവുമുള്ള റോഡിലേക്ക് അലൂമിനിയം ഷീറ്റിട്ട് മേൽക്കൂര സ്ഥാപിച്ച റെയിൽവേ, തുടർന്നുവന്ന വെള്ളക്കെട്ടിന് പരിഹാരമായി സംരക്ഷണഭിത്തിയും വാൽവും ഒാടയും നിർമ്മിച്ച് കവചമൊരുക്കി. തിരുമൂലപുരം - കറ്റോട് റോഡിലെ ഇരുവെള്ളിപ്ര, കുറ്റൂർ - മനയ്ക്കച്ചിറ റോഡിലെ കുറ്റൂർ, പ്രാവിൻകൂട് - ഓതറ റോഡിലെ തൈമറവുംകര എന്നീ റെയിൽവേ അടിപ്പാതകളിലെ വെള്ളക്കെട്ടാണ് നാട്ടുകാരുടെ വഴിയാത്രയ്ക്ക് തടസമായിരുന്നത്. ആറുമാസം മുമ്പ് റെയിൽവേ കോട്ടയം ഡിവിഷന്റെ നേതൃത്വത്തിൽ തുടങ്ങിയ നിർമ്മാണ ജോലികളാണ് ഇന്നലെ പൂർത്തിയായത്. ലവൽക്രോസ് ഒഴിവാക്കി അഞ്ചുവർഷം മുമ്പ് അടിപ്പാതകൾ നിർമ്മിച്ചപ്പോൾ മുതൽ യാത്രക്കാരും പ്രദേശവാസികളും വെള്ളക്കെട്ടിന്റെ ദുരിതങ്ങൾ അനുഭവിക്കുകയായിരുന്നു. നാലുവശവും കോൺക്രീറ്റ് ചെയ്ത ബോക്സ് ആകൃതിയിലുള്ള അടിപ്പാതയാണ് നിർമ്മിച്ചത്. അമ്പത് മീറ്ററിലധികം നീളത്തിലും 12മീറ്റർ വീതിയിലും നിർമ്മിച്ച അടിപ്പാതയിൽ ഓടയും നടപ്പാതയും ഉണ്ടായിരുന്നെങ്കിലും മഴപെയ്താൽ വെള്ളപ്പൊക്കമായിരുന്നു. റോഡിൽ മേൽക്കൂര സ്ഥാപിച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ നടത്തിയ ശ്രമങ്ങൾ ഏറെ വിമർശനത്തിനും ഇടനൽകിയിരുന്നു. പരാതികളും പ്രതിഷേധങ്ങളും ഉയർന്നതിനെ തുടർന്നാണ് റെയിൽവേ ശാശ്വത പരിഹാരത്തിന് ശ്രമം നടത്തിയത്.
സംരക്ഷണഭിത്തിയും വാൽവുകളും സ്ഥാപിച്ചു
വെള്ളം കയറാതിരിക്കാൻ മണിമലയാറിനും അടിപ്പാതയ്ക്കും ഇടയിലുള്ള ഭാഗത്ത് വാൽവുകളും ഒന്നര മീറ്ററോളം ഉയരത്തിൽ സംരക്ഷണഭിത്തിയും നിർമ്മിച്ചാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. മഴവെള്ളം അടിപ്പാതയിലേക്ക് ഒഴുകാതിരിക്കാൻ റോഡിനു കുറുകെ ആഴത്തിൽ ഓട നിർമ്മിച്ചു. ഓടയിലെ വെള്ളം സമീപ പുഞ്ചയിലേക്ക് ഒഴുക്കിവിടാനുള്ള തോടും നിർമ്മിച്ചിട്ടുണ്ട്. പുഞ്ചയിൽ നിന്നുള്ള വെള്ളം തിരികെ കയറാതിരിക്കാൻ വാൽവുകൾ സ്ഥാപിച്ചു.
ഇരുവളളിപ്ര റെയിൽവേ അടിപാതയിൽ സമീപ പുഞ്ചയിൽ നിന്ന് നീറ്റുറവ വരാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് വെള്ളം അടിപാതയിൽ നിന്ന് പുറന്തള്ളാനായി മോട്ടോർ ഷെഡ്ഡും നിർമ്മിച്ചു. മഴ വെള്ളം വീഴാതിരിക്കാൻ അടിപ്പാതയുടെ ഇരുവശങ്ങളിലും അലൂമിനിയം ഷീറ്റിട്ട് മേൽക്കൂര നേരത്തെ സ്ഥാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |