പത്തനംതിട്ട : പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കിയിട്ടും കൊവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവില്ലാത്തതിനാൽ പരിശോധന കൂട്ടാൻ ആരോഗ്യവകുപ്പ്. 5500 പരിശോധന നടത്താനാണ് തീരുമാനം. ഇപ്പോൾ അയ്യായിരം പരിശോധന നടത്തുന്നുണ്ട്. ഇളവുകൾ ദുരുപയോഗം ചെയ്യപ്പെട്ടതുകൊണ്ടാണ് കൊവിഡ് കൂടുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തൽ . കഴിഞ്ഞ ദിവസങ്ങളിലെല്ലാം വലിയ തിരക്കാണ് നിരത്തിൽ ഉണ്ടായിരുന്നത്. കൊടുമൺ, കുന്നന്താനം, വടശേരിക്കര, ഏനാദിമംഗലം തുടങ്ങിയ പഞ്ചായത്തുകളിൽ വലിയരീതിയിൽ കൊവിഡ് ഉയരുകയാണ്. ഇതേ അവസ്ഥ മറ്റ് പഞ്ചായത്തുകളിലും തുടർന്നാൽ അപകടമാണ്. റാന്നിയിലും തിരുവല്ലയിലും രോഗികളുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി എട്ടിൽത്തന്നെ തുടരുകയാണ് ഇപ്പോഴും.
കൊവിഡ് മാനദണ്ഡം പാലിച്ചും അല്ലാതെയും നിരവധി സമരങ്ങളാണ് ജില്ലയിൽ നടക്കുന്നത്. ചില കൂട്ടായ്മകളും മറ്റ് പരിപാടികളും. സർക്കാർ പരിപാടികളും മുറയ്ക്ക് നടക്കുന്നുണ്ട്..
"ജില്ലയിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തും.
പൊതുജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയമിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണസ്ഥാപന അടിസ്ഥാനത്തിൽ കൊവിഡ് പരിശോധന വർദ്ധിപ്പിക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങളും പങ്കാളികളാകണം."
ഡോ. ദിവ്യ എസ്.അയ്യർ
ജില്ലാ കളക്ടർ
" കൊവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. "
ഡോ. എ.എൽ ഷീജ
ഡി.എം.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |