പന്തളം: വിനോദസഞ്ചാര വകുപ്പിന്റെ ഗ്രാമീണ ടൂറിസം പദ്ധതിയിൽ പന്തളത്തെ ചേരിക്കലെന്ന കൊച്ചുഗ്രാമവും ഇടംതേടുന്നു. കരിങ്ങാലി പാടവും നീർച്ചാലുകളും പാടത്തിനു നടുവിലുള്ള തുരുത്തുകളും ദേശാടനപക്ഷികളുമെല്ലാം ചേരിക്കലിന്റെ സൗന്ദര്യമാണ്. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പി.ഐ.സുബൈർ കുട്ടിയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അധികാരികളും ഇവിടുത്തെ സാദ്ധ്യതകൾ പരിശോധിച്ചു. തുടർന്ന് പദ്ധതി തയ്യാറാക്കി ഗവൺമെന്റിന് സമർപ്പിക്കും. കരിങ്ങാലി പാടശേഖരത്തിലെ വാരുകൊല്ലഭാഗത്ത് 3.25 ഏക്കർ സ്ഥലം ടൂറിസം സാദ്ധ്യതകൾക്ക് ഉപയോഗയോഗ്യമാണെന്ന് സംഘം വിലയിരുത്തിയിട്ടുണ്ട്. ടൂറിസം ഡെപ്യൂട്ടി ഡയറക്ടറിനൊപ്പം ടൂറിസം ഇൻഫർമേഷൻ ഓഫീസർ ടി.പവിത്രനും നഗരസഭാ ചെയർപേഴ്സൺ സുശീലാ സന്തോഷും സൂപ്രണ്ട് ആർ. രേഖയും സന്ദർശനം നടത്തി. സ്ഥല ലഭ്യത സംബന്ധിച്ചുള്ള വിവരങ്ങൾ നഗരസഭാ അധികാരികൾ ടൂറിസം വകുപ്പിന് നൽകും.
കരിങ്ങാലി പാടം
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന പാടശേഖരമാണ് പന്തളത്തിന്റെ നെല്ലറയായ കരിങ്ങാലി പാടശേഖരം. പാടത്തിന്റെ നടുവിലായി വലിയ ചാലും അച്ചൻകോവിലാറ്റിൽ എത്തുന്ന വലിയതോടും അതിന്റെ 18 കൈവഴികളുമെല്ലാം കരിങ്ങാലിയെകൂടുതൽ മനോഹരമാക്കുന്നു. പാടത്തിന്റെ നടുവിലായുള്ള കാക്കത്തുരുത്ത്, വലിയതുരുത്ത് എന്നിവിടങ്ങളിലേക്ക് വഴിയുണ്ട്. ഈ പ്രദേശമെല്ലാം വിവിധ തരം ദേശാടനപക്ഷികളുടെയും കുരുവികളുടെയും നീർ പക്ഷികളുടെയുമെല്ലാം കേന്ദ്രമാണ്. ജില്ലയിൽ ദേശാടന പക്ഷികളെത്തുന്ന പ്രധാന കേന്ദ്രമാണിത്.
കലകൾ ഉണരുന്ന ഗ്രാമം
നാടൻകലകളുടെയും കലാകാരന്മാരുടെയും സ്ഥലംകൂടിയാണ് ചേരിക്കലെന്ന ഗ്രാമം. കൃഷിയുമായി ബന്ധപ്പെട്ട വിവധതരം കലകളും പാട്ടുകളും പഴമക്കാർ പകർന്നു നൽകിയത് ഇപ്പോഴും പുതിയ തലമുറ കൈവിടാതെ സൂക്ഷിച്ചിട്ടുണ്ട്. ഹരിജനോദ്ധാരണത്തിന്റെ ഭാഗമായി ഗാന്ധിജി എത്തിയ സ്ഥലം എന്ന പ്രത്യേകതയും ചേരിക്കലിനുണ്ട്.
3.25 ഏക്കർ ടൂറിസം സാദ്ധ്യതകൾക്ക്
ഉപയോഗപ്പെടുത്താനാകും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |