പത്തനംതിട്ട: മെഴുവേലി സർവീസ് സഹകരണബാങ്കിൽ കവർച്ച നടന്നിട്ട് പത്തു വർഷം പൂർത്തിയാകുന്നു. 2011 ആഗസ്റ്റ് 20,21 തീയതികളാണ് കവർച്ച നടന്നത്. സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് സർക്കാർ നടപടി വൈകുന്നതിനാൽ കേസിന്റെ വിചാരണ പൂർത്തിയായിട്ടില്ല. ഇനി ഒരു സാക്ഷിയെക്കൂടി വിസ്തരിച്ചാൽ വിചാരണ പൂർത്തിയാകും. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി.എെ നന്ദകുമാറിനെയാണ് വിസ്തരിക്കേണ്ടത്. മറ്റൊരു അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി.എെ. ജയരാജ് ഉൾപ്പെടെ 225 സാക്ഷികളെ വിസ്തരിച്ചു.
ഹൈക്കോടതി നിർദ്ദേശ പ്രകാരം റാന്നി ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതിയിലാണ് വിചരണ. 2019വരെ അഡ്വ. സലിം കാമ്പിശേരിയായിരുന്നു സ്പെഷ്യൽ പ്രോസിക്യൂട്ടർ. വീണ് പരിക്കേറ്റ അദ്ദേഹം സ്ഥാനമൊഴിഞ്ഞിരുന്നു. പകരം ആളെ നിയമിക്കാത്തതാണ് വിചാരണ വൈകാൻ കാരണമായത്.
സ്പെഷ്യൽ പ്രോസിക്യട്ടറെ നിയമിച്ച് വിചാരണ പൂർത്തിയായാൽ ബാങ്കിനും നിക്ഷേപകർക്കും പണയം വച്ചവർക്കും ഉരുപ്പടികൾ തിരികെ ലഭിക്കും. സംഭവത്തിൽ മെഴുവേലി സ്വദേശി വിനു, സുരേഷ് കുമാർ, സന്തോഷ്, മനു, ബിജു രാമചന്ദ്രൻ, ഗിരീഷ്, സുധീഷ്, ഹാരി ജോൺ എന്നീ എട്ട് പ്രതികളെ പന്തളം പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇവരുടെ കുറ്റസമ്മത മൊഴിയെ തുടർന്ന് 3301.330 ഗ്രാം സ്വർണം വീണ്ടെടുത്തു. ബാക്കി സ്വർണാഭരണങ്ങളും അന്വേഷണ സംഘം വീണ്ടെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |