പത്തനംതിട്ട : കൊവിഡ് പ്രതിരോധത്തിന് പത്തനംതിട്ട ജനറൽ ആശുപത്രിക്ക് അനുവദിച്ച ഒാക്സിജൻ പ്ളാന്റ് പ്രവർത്തിപ്പിക്കാനുള്ള നിർമ്മാണങ്ങൾ പുരോഗമിക്കുന്നു. പ്ളാന്റ് പ്രവർത്തന സജ്ജമാക്കുന്നതിന് നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതർക്ക് കേന്ദ്ര ആയുഷ് മന്ത്രാലയം കത്ത് നൽകിയിട്ടുണ്ട്.
രാജ്യത്തെ ആശുപത്രികൾക്ക് അനുവദിച്ച ഒാക്സിജൻ പ്ലാന്റുകളുടെ ഉദ്ഘാടനം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒാൺലൈനായി നിർവഹിക്കുന്നുണ്ട്. 15ന് മുൻപ് നിർമാണം പൂർത്തീകരിച്ചാൽ പ്രധാനമന്ത്രി കമ്മിഷൻ ചെയ്യുന്ന പ്ളാന്റുകളുടെ കൂട്ടത്തിൽ പത്തനംതിട്ടയും ഉൾപ്പെടും.
കേന്ദ്ര സർക്കാരിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡാണ് (സി.പി.സി.എൽ) പ്ളാന്റ് സ്പോൺസർ ചെയ്തിരിക്കുന്നത്. കോർപ്പറേഷന്റെ ലാഭ വിഹിതമാണ് പ്ളാന്റിന് വിനിയോഗിച്ചിരിക്കുന്നത്.
ജനറൽ ആശുപത്രിയിൽ എ ബ്ളാേക്കിന് പിന്നിലായി ഒാക്സിജൻ പ്ളാന്റ് നിർമാണം പുരോഗമിക്കുകയാണ്. പ്ളാന്റ് സ്ഥാപിച്ചു കഴിഞ്ഞു. മേൽക്കൂരയുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്.
കഴിഞ്ഞ ജൂലായ് ഒൻപതിനാണ് ജനറൽ ആശുപത്രിയിൽ ഒാക്സിജൻ പ്ളാന്റ് എത്തിയത്. ഒരു മിനിട്ടിൽ 500ലിറ്റർ വീതം ഒാക്സിജൻ ഉദ്പ്പാദിപ്പിക്കാൻ കഴിയുന്ന മൂന്ന് പ്ളാന്റുകളും കംപ്രഷർ യൂണിറ്റുമാണുള്ളത്. ഒരു ടാങ്കിന് നാലര ടൺ ഭാരം വരും. പ്ളാന്റ് പ്രവർത്തിപ്പിക്കുന്നതിന് പരിശീലനം നൽകാൻ കർണാടകയിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരെത്തും.
ചെലവ് 3.5കോടി
ഒാക്സിജൻ പ്ളാന്റ് സ്ഥാപിക്കുന്നതിന് 3.5കോടിയാണ് ചെലവ്. പ്ളാന്റിന് മാത്രമായുള്ള 3 കോടിയുടെ ചെലവ് സി.പി.സി.എൽ വഹിക്കും. തറയും മേൽക്കൂരയും ഒരുക്കുന്നതിന് 50ലക്ഷം ചെലവാക്കുന്നത് സംസ്ഥാന ആരോഗ്യവകുപ്പാണ്.
വലിയ തരംഗമുണ്ടായാലും ഒാക്സിജൻ സുലഭം
കൊവിഡ് തരംഗം രൂക്ഷമായാലും പുതിയ പ്ളാന്റിൽ നിന്ന് ആവശ്യത്തിലേറെ ഒാക്സിജൻ ലഭിക്കും. മിനിട്ടിൽ 500ലിറ്റർ വീതം ലഭിക്കുന്ന മൂന്ന് പ്ലാന്റാണ് സ്ഥാപിച്ചിരിക്കുന്നത്. മിനിട്ടിൽ 1500ലിറ്റിർ ശേഷിയുള്ള ഒരു പ്ളാന്റ് കൂടി ഉടനെയെത്തും. ആശുപത്രിയിലെ കൊവിഡ് ഇതര രോഗികൾക്ക് ഒാക്സിജൻ വേണ്ടി വന്നാലും ക്ഷാമമുണ്ടാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |