മല്ലപ്പള്ളി : രൂപംകൊണ്ട് വിമാനവും കപ്പലും ട്രെയിനും പങ്കിടുന്ന കൗതുക ഭവനത്തിന് ഇന്ന് ഗൃഹപ്രവേശം. മല്ലപ്പള്ളി തലച്ചിറക്കൽ ടി.ടി. തോമസാണ് 2220 ചതുരശ്രയടിയിൽ കൗതുകവീട് നിർമ്മിച്ചത്. 30 വർഷം ബഹ്‌റൈനിലായിരുന്ന തോമസ് സ്റ്റീൽ ഫാബ്രിക്കേഷൻ വർക്ക്‌ഷോപ്പ് നടത്തിവരികയായിരുന്നു. നാട്ടിൽ തിരിച്ചെത്തുമ്പോൾ താമസിക്കുന്നതിന് ഒരു വീട് പണിയണമെന്നുള്ള ആലോചനയിലാണ് ട്രെയിൻ, വിമാനം, കപ്പൽ എന്നിവകൾ കൂട്ടയിണക്കിയ ഒരു വീട് ആകട്ടെ എന്ന് തീരുമാനിച്ചത്. റോഡ് നിരപ്പിൽ നിന്ന് അൽപം താഴ്ന്ന പുരയിടത്തിൽ കല്ല്, മണൽ, തടി എന്നിവ ഉപയോഗിക്കാതെയാണ് വീട് നിർമ്മിച്ചത്. ഇരുമ്പ് തുണുകൾ നിലത്ത് ഉറപ്പിക്കുന്നതിന് 25 ചാക്ക് സിമന്റ് കോൺക്രീറ്റ് മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. മൂന്ന് കിടപ്പുമുറികൾ, ഒരു ഹാൾ, സിറ്റ്ഔട്ട്, അടുക്കള, നാല് കക്കൂസുകൾ എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വീടിന്റെ മുൻഭാഗത്തുനിന്നുള്ള കാഴ്ചയിൽ ഇടതുഭാഗം വിമാനം ലാൻഡ് ചെയ്ത നിലയിലും വലതുഭാഗം കപ്പലിന്റെ പിൻഭാഗവും പ്രധാന വാതിലുള്ള നടുഭാഗം ട്രെയിനുമാണ്. നിർമ്മാണത്തിന് ഇരുമ്പ് ഗർഡറുകളും പൈപ്പുകളും മേൽക്കൂരയും വശങ്ങൾ നിർമ്മിക്കുന്നതിന് അലുമിനിയം സാൻവിച്ച് പാനലും എക്സ്റ്റീരിയർ സൈഡ് പാനലും മുറികൾക്കുള്ളിൽ വി-ബോർഡും ഉപയോഗിച്ചു. സ്റ്റീലാണ് പ്രധാന നിർമ്മാണ വസ്തു. ഉപയോഗിച്ച സാധനങ്ങളുടെ പ്രത്യേകതകൊണ്ട് വീടിനുള്ളിൽ എയർ കണ്ടീഷണർ ആവശ്യമില്ല. കോൺക്രീറ്റ് കെട്ടിടങ്ങളുടെ നിർമ്മാണ ചെലവിനേക്കാൾ കുറവാണിതെന്നും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ഇത്തരം നിർമ്മാണ രീതിയാണ് അവലംബിക്കുന്നതെന്നും തോമസ് പറഞ്ഞു. സഹപ്രവർത്തകനായ ബംഗ്ലാദേശ് സ്വദേശി സൗഫിയും നിർമ്മാണത്തിന് സഹായവുമായി എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |