പത്തനംതിട്ട : കൊവിഡ് കാലത്തെ രണ്ടാമത്തെ തിരുവോണമാണിന്ന്. പതിവ് ദിവസം പോലെതന്നെ ഇന്നും ജോലിയിലാണ് ആരോഗ്യ പ്രവർത്തകരും മുൻനിരപോരാളികളുമെല്ലാം. ഓണം ഓർമകളല്ല, മറിച്ച് കൊവിഡ് ഓർമകളാണ് ഇൗ തിരുവോണനാളിലും സമ്മാനിക്കുന്നതെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. ആഘോഷത്തേക്കാൾ വലുത് രോഗികളുടെ ജീവൻ ആണെന്നറിഞ്ഞ് ഇത്തവണയും രോഗികൾക്കൊപ്പമാണ് ആരോഗ്യപ്രവർത്തകർ.
കഴിഞ്ഞ തിരുവോണത്തിന് 100, ഇത്തവണ 700
കഴിഞ്ഞ തിരുവോണകാലത്ത് നൂറായിരുന്നു ജില്ലയിലെ പ്രതിദിന കൊവിഡ് കണക്കെങ്കിൽ ഇത്തവണ അത് എഴുന്നൂറും കടന്നിരിക്കുന്നു. ഓണം കഴിയുേമ്പാൾ കൊവിഡ് രോഗികളുടെഎണ്ണത്തിൽ വൻ വർദ്ധനവിന് സാദ്ധ്യതയുമുണ്ട്. ആയിരം കടക്കുമോയെന്ന ആശങ്കയാണ് ആരോഗ്യ വിഭാഗത്തിന്.
ഓണത്തോടനുബന്ധിച്ചുള്ള തിരക്കിൽ പലരും കൊവിഡ് രോഗികളായിട്ടുണ്ട് . പ്രതിദിന കൊവിഡ്
രോഗികളുടെ എണ്ണം കൂടുകയും ചെയ്യുന്നു. സമ്പർക്ക രോഗികളുടെ എണ്ണവും കൂടുകയാണ്. വാക്‌സിൻ എടുത്തവരിലും കൊവിഡ് പോസിറ്റീവാകുന്നുണ്ട്. അടൂർ, പത്തനംതിട്ട ജനറൽ ആശുപത്രികളിലെ സൂപ്രണ്ടുമാർക്കും നിരവധി
ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഇവരെല്ലാം നേരത്തെ വാക്‌സിൻ
എടുത്തവരുമാണ്. നഴ്‌സുമാർ ഉൾപ്പെടെ കൂടുതൽ ആരോഗ്യ പ്രവർത്തകരിൽ കൊവിഡ് സ്ഥിരീകരിച്ചത്
ആശുപത്രികളുടെ പ്രവർത്തനത്തെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
ജില്ലാ ആസ്ഥാനത്ത് രോഗം കൂടുന്നു
ജില്ലാ ആസ്ഥാനത്ത് നഗരസഭ പ്രദേശത്തെ വിവിധ വാർഡുകളിലും കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുകയാണ്. ശാരദാമഠം വാർഡിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. 20 പേർ ഇവിടെ രോഗികളാണ്. 35 പേർ നിരീക്ഷണത്തിലുമുണ്ട്. ഡബ്ല്യൂ. ഐ. പി. ആർ 8 ശതമാനത്തിന് മുകളിലാണ് ഈ വാർഡിൽ. ഓണം
കഴിയുേമ്പാൾ പല വാർഡുകളിലും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിയും വന്നേക്കാം.
അവധി പതിവ് പോലെ
കഴിഞ്ഞ വർഷം കൊവിഡ് ബ്രിഗേഡ് സൈറ്റിൽ രജിസ്റ്റർ ചെയ്ത ആയിരത്തിലധികം പേരെ ജീവനക്കാരായെടുത്തിരുന്നു. ഡോക്ടർ, നഴ്സ്, ലാബ് ടെക്നീഷ്യൻ, ഡേറ്റ എൻട്രി, അറ്റൻഡർ, എക്സറേ ടെക്നീഷ്യൻ, ഇ.സി.ജി തുടങ്ങി നിരവധി മേഖലകളിൽ നിന്നുള്ളവർ കൊവിഡ് പോരാളികളായി ജോലിചെയ്തു. ആദ്യമുണ്ടായിരുന്ന കൊവിഡ് അവധികൾ പിന്നീട് ലഭിക്കാതെയായി. പത്ത് ദിവസം ക്വാറന്റൈൻ ലക്ഷണമുള്ളവർക്ക് മാത്രമായി ചുരുങ്ങി. അങ്ങനെ പല അവധികളും പതിവ് ദിവസം പോലെ തന്നെയാണ് ആരോഗ്യ പ്രവർത്തകർക്ക്.
കഴിഞ്ഞ വർഷം കൊവിഡ് കടുത്തപ്പോൾ ഇത്തവണ ഒാണം ആഘോഷിക്കാം എന്നായിരുന്നു പ്രതീക്ഷ. ഇത്തവണയും കണക്കുകൾ വലിയ രീതിയിൽ വർദ്ധിക്കുന്നു. ആശങ്കയുണ്ട്. എല്ലാവരും ശ്രദ്ധിക്കണം. പ്രത്യേകിച്ച് കൗമാരക്കാർ. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിയ്ക്കുമ്പോൾ മറ്റൊരാളുടെ ഭക്ഷണം എടുത്ത് കഴിക്കാൻ ശ്രമിക്കരുത്. ചെറുപ്പക്കാരായ കുട്ടികൾ ജ്യൂസ് കുടിക്കുന്നത് ഒരേ സ്ട്രോ ഇട്ടാണ്. ഇക്കാലത്ത് ഇതൊക്കെ മാറ്റി വയ്ക്കണം. സദ്യ കഴിയ്ക്കുമ്പോൾ പരസ്പരം അകലം പാലിക്കണം. കുടുംബങ്ങളിൽ കൊവിഡ് വലിയ രീതിയിൽ വർദ്ധിക്കുന്നുണ്ട്. ഒരു ആഘോഷവും നമ്മുടെ വരും ദിവസങ്ങളെ നഷ്ടപ്പെടുത്തരുത്.
ഡോ. എ.എൽ.ഷീജ,
ഡി.എം.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |