പത്തനംതിട്ട: അപകടങ്ങളിൽ പെട്ടവരുടെ ചോര കണ്ട് മടത്തു പ്രക്കാനം നിവാസികൾ. റോഡ് ഉന്നത നിലവാരത്തിൽ പുതുക്കിപ്പണിത ശേഷം എട്ടുമാസത്തിനുള്ളിൽ അഞ്ച് അപകടങ്ങളാണ് പ്രക്കാനം ജംഗ്ഷനിൽ നടന്നത്. ഒരാൾ മരിക്കുകയും ചെയ്തു.
ശാസ്ത്രീയതയും ദീർഘവീക്ഷണവുമില്ലാതെ റോഡ് പുനർനിർമിച്ച പൊതുമരാമത്ത് വകുപ്പാണ് അപകടങ്ങൾക്ക് ഉത്തരവാദികളെന്ന് നാട്ടുകാർ ആരോപിക്കുന്നു. അപകടങ്ങൾ ഒഴിവാക്കാൻ വേഗ നിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യം നടപ്പായില്ല.
പ്രക്കാനം ജംഗ്ഷനിൽ നിന്ന് നാല് ഭാഗത്തേക്കും റോഡുകളുണ്ട്. ഇതുവഴി നിരന്തരം വാഹനങ്ങൾ കടന്നു പോകുന്നു. പ്രക്കാനത്ത് നിന്ന് മുട്ടുകുടുക്ക വഴി സന്തോഷ് ജംഗ്ഷൻ, പ്രക്കാനം - മുട്ടത്തുകോണം വഴി ഇലവുംതിട്ട, പ്രക്കാനം - ഇലന്തൂർ, പ്രക്കാനം - ഒാമല്ലൂർ എന്നിവയാണ് പ്രധാന റോഡുകൾ.
മുട്ടത്തുകോണത്തേക്കുളള റോഡ് ഉയർത്തി പ്രക്കാനം ജംഗ്ഷന് സമാനമാക്കിയാൽ അപകടങ്ങൾ കുറയ്ക്കാം. മുട്ടത്തുകോണത്ത് നിന്ന് വരുന്ന വാഹനങ്ങൾ കയറ്റത്ത് നിറുത്താതെ വളവ് തിരിയുമ്പോഴാണ് അപകടങ്ങൾ സംഭവിക്കുന്നത്.
ഇലന്തൂരിൽ നിന്നുള്ള റോഡിന്റെ പ്രക്കാനം ഭാഗത്തെ ഉയരം കുറയ്ക്കുകയും വേണം. ഒാമല്ലൂരിൽ നിന്ന് വരുന്ന വാഹനങ്ങളുടെ വേഗത നിയന്ത്രിക്കണം. ഹംമ്പും അപകട സൂചന ബോർഡുകളും ഇവിടെ ആവശ്യമാണ്.
നാട്ടുകാരുടെ നിരന്തര പരാതികളെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചതാണ്. അപകടങ്ങൾ കുറയ്ക്കാൻ എന്തെങ്കിലും നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവർ നിരാശയിലായി.
റോഡ് പുനർനിർമിച്ച് എട്ടു മാസത്തിനുള്ളിൽ 5 അപകടം,1 മരണം
'' അപകടങ്ങൾ ഒഴിവാക്കാൻ നടപടികൾ ഉണ്ടാകാത്തത് ജനങ്ങളോടുള്ള അധികൃതരുടെ അവഗണനയാണ്. ഇനിയും നടപടികൾ വൈകിയാൽ ജനകീയ സമര പരിപാടികൾ നടത്തേണ്ടിവരും.
കെ.കെ ശശി, കെ.ആർ.ശ്രീകുമാർ
(ഗ്രാമ പഞ്ചായത്തംഗങ്ങൾ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |