പ്രമാടം : ആനപ്രേമികളുടെ ഹരമായിരുന്ന കോന്നി സോമൻ എന്ന കൊമ്പൻ ഗിന്നസ് റെക്കാഡിലേക്ക് എഴുന്നെള്ളുകയാണ്. കോട്ടൂർ ആനപരിപാലന കേന്ദ്രത്തിലെ ആനമുത്തച്ഛനാണ് സോമൻ. ആരെയും ആകർഷിക്കുന്ന തലയെടുപ്പും ഒത്ത ഉയരവും നീളമുള്ള കൊമ്പുകളുമുള്ള സോമന് 79 വയസ് കഴിഞ്ഞതോടെയാണ് വനംവകുപ്പ് ഗിന്നസ് പട്ടം നേടാനുള്ള ഒരുക്കം തുടങ്ങിയത്. അല്പം കാഴ്ച കുറവുണ്ടെങ്കിലും ഇപ്പോഴും പൂർണ്ണ ആരോഗ്യവാനാണ് ഈ ആനമുത്തച്ഛൻ. ലോകത്തിലെ ഏറ്റവും പ്രായം കൂടിയെ താപ്പാനയെന്ന ഗിന്നസ് റെക്കാഡിനായാണ് സോമനും വനംവകുപ്പും ആനപ്രേമികളും കാത്തിരിക്കുന്നത്. ഇത്രയും പ്രായമുള്ള താപ്പാന ഇന്ന് ലോകത്ത് ജീവിച്ചിരിപ്പില്ലെന്നാണ് വനംവകുപ്പ്
അവകാശപ്പെടുന്നത്. ഇത് സംബന്ധിച്ച നടപടികളുമായി മുന്നോട്ടുപോകാൻ വനംവകുപ്പ് കഴിഞ്ഞ ദിവസം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി തേടി. അനുമതി ലഭിച്ചാൽ തുടർ നടപടികൾ വേഗത്തിലാക്കും.
കോന്നിയിൽ നിന്ന് കോട്ടൂരിൽ
കോന്നി ആനത്താവളമായിരുന്നു സോമന്റെ പ്രധാന തട്ടകം. 1977 ൽ ആനപിടിത്തം നിറുത്തലാക്കുന്നത് വരെ കാട്ടാനകളെ കോന്നിയിൽ എത്തിച്ച് ചട്ടം പഠിപ്പിക്കുന്നതിൽ മുൻപന്തിയിലായിരുന്നു സോമൻ. പിന്നീട് വനം വകുപ്പിന്റെ കോന്നി, ആര്യങ്കാവ് കൂപ്പുകളിൽ ജോലി ചെയ്തുവരികയായിരുന്നു. 65-ാംവയസിൽ വിശ്രമ ജീവിതത്തിനായി സോമനെ വനം വകുപ്പ് കോട്ടൂർ ആനത്താവളത്തിലേക്ക് കൊണ്ടുപോയി. അസാധാരണ വളർച്ച എത്തിയപ്പോൾ സോമന്റെ കൊമ്പുകൾ രണ്ട് വട്ടം മുറിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും മൂന്നര മീറ്റർ നീളം കൊമ്പിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |