കോന്നി: കോന്നി ഫിഷ് പദ്ധതിയുടെ ഉദ്ഘാടനം 10ന് സീതത്തോട് പഞ്ചായത്തിലെ ആനത്തോട് ഡാം പരിസരത്ത് ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കുമെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. നിയോജക മണ്ഡലത്തിലെ കക്കി, ആനത്തോട് ഡാമുകളുടെ പരിസരത്ത് താമസിക്കുന്ന പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട 100 തൊഴിലാളികളെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി തെരഞ്ഞെടുത്തിട്ടുള്ളത്. ജലകൃഷി വികസന ഏജൻസി (അഡാക്ക്) നേതൃത്വത്തിലാണ് പദ്ധതി.
ആദ്യ ഘട്ടമായി ആനത്തോട് ഡാം റിസർവോയറിന്റെ മദ്ധ്യഭാഗത്തായി 100 കൂട് സ്ഥാപിച്ച് അതിലാണ് മത്സ്യക്കൃഷി ആരംഭിക്കുന്നത്.നാല് കോടി രൂപയാണ് പദ്ധതി ചെലവ്. ഓരോ കൂടിനും 6 മീറ്റർ നീളവും, 4 മീറ്റർ വീതിയും, നാല് മീറ്റർ താഴ്ചയും ഉണ്ടാകും.ഹൈ ഡെൻസിറ്റി പോളി എഥിലീൻ ഉപയോഗിച്ചാണ് കൂട് നിർമ്മിച്ചിരിക്കുന്നത്. ബംഗളുരു ആസ്ഥാനമായുള്ള ആർ.വി.ആർ എന്ന കമ്പനിയാണ് കൂടുകളുടെ നിർമ്മാണം കരാറെടുത്ത് പൂർത്തിയാക്കിയത്. തദ്ദേശീയ മത്സ്യങ്ങളെ മാത്രമായിരിക്കും വളർത്തുക.അനബാസ് (കൈതക്കോര), കരിമീൻ എന്നീ മത്സ്യങ്ങളാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്.ഒരു കൂട്ടിൽ 3000 മത്സ്യ കുഞ്ഞുങ്ങളെയാകും നിക്ഷേപിക്കുക. വരും വർഷങ്ങളിൽ കൂടുതൽ കൂടുകൾ സ്ഥാപിച്ച് പദ്ധതി വിപുലമാക്കും.വിളവെടുക്കുന്ന മത്സ്യം കോന്നി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ മത്സ്യഫെഡ് സഹായത്തോടെ വിപണനം നടത്തും. കൂടുകളിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത് മുതൽ പരിപാലനത്തിൽ ഏർപ്പെടുന്ന പട്ടികവർഗ്ഗ തൊഴിലാളികൾക്ക് പ്രതിദിനം 400 രൂപ വീതം കൂലി ലഭിക്കും. മത്സ്യവിപണനത്തിലൂടെ ലഭിക്കുന്ന ലാഭവും 100 പട്ടികവർഗ്ഗ കുടുംബങ്ങൾക്കായിരിക്കും.
ഗുണഭോക്താക്കളായി തെരഞ്ഞെടുത്തിട്ടുള്ള പട്ടികവർഗ കുടുംബങ്ങൾ ആനത്തോട് ഡാം പരിസരത്ത് കുടിൽ കെട്ടി താമസം ആരംഭിച്ചിട്ടുണ്ട്. തയ്യാറാക്കിയിട്ടുള്ള കൂടുകളിലേക്ക് പോകുന്നതിനാവശ്യമായ മുളം ചെങ്ങാടങ്ങളും ഇവർ തയ്യാറാക്കിയിട്ടുണ്ട്. മത്സ്യ കൂടും, വളർത്തലുമെല്ലാം ടൂറിസ്റ്റുകളെ ആകർഷിക്കുന്ന മനോഹര കാഴ്ചകളുമാണ്.ഗവിയിലേക്ക് എത്തുന്ന ടൂറിസ്റ്റുകൾക്ക് ഇത് കാണാനും, മത്സ്യ വിഭവങ്ങൾ തയ്യാറാക്കി നല്കാനുമുള്ള സൗകര്യവും ഇവിടെ സജ്ജമാക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |