അടൂർ: ലഹരിവേട്ട മാത്രമല്ല കൃഷിയും തങ്ങൾക്ക് വഴങ്ങുമെന്ന് പറക്കോട് എക്സൈസ് തെളിയിച്ചു. നൂറിലധികം ഗ്രോബാഗുകളിലായി വിവിധയിനം പച്ചക്കറികൾ നട്ട് പരിചരിച്ചപ്പോൾ ലഭിച്ചത് നൂറുമേനി വിളവ്. ലഹരിക്കെതിരെ പൊരുതുന്ന സേനയ്ക്ക് പുതിയ ഉണർവായി മാറി പച്ചക്കറി കൃഷി. വിമുക്തി മിഷനുമായി ചേർന്ന് പറക്കോട് ബ്ളോക്ക് പഞ്ചായത്തും അടൂർ മുൻസിപ്പാലിറ്റിയും ചേർന്നാണ് എക്സൈസ് കോംപ്ലക്സിൽ 'കൃഷിയാണ് ലഹരി' കാമ്പയിൻ നടത്തിയത്. രണ്ടരമാസം കൊണ്ട് ഗ്രോബാഗുകളിൽ പടവലം, വഴുതന, പച്ചമുളക്, പയർ, തക്കാളി തുടങ്ങിയ പച്ചക്കറികളാണ് വിഷരഹിതമായി കൃഷിചെയ്തത്.പച്ചക്കറികൾ കുടുംബശ്രീ സാമൂഹ്യ അടുക്കളയിലേക്ക് നൽകി.
എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ബി വേണുഗോപാലക്കുറുപ്പിന്റെ സാന്നിദ്ധ്യത്തിൽ ജീവനക്കാരെ ഉൾപ്പെടുത്തി രൂപീകരിച്ച മേൽനോട്ട സമിതിയായിരുന്നു കൃഷിക്ക് നേതൃത്വം നൽകിയത്.എക്സൈസ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രവന്റീവ് ഒാഫീസർ എം കെ വേണുഗോപാലും മേൽനോട്ടത്തിനുണ്ടായിരുന്നു. കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം.
ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളുടെ കാലഘട്ടത്തിൽ നാം ശീലിക്കേണ്ടത് കാർഷികവൃത്തിയുടെ നല്ല പാഠങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭ ചെയർമാൻ ഡി .സജി അദ്ധ്യക്ഷനായിരുന്നു. പറക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻപിള്ള, ജോർജ് വർഗീസ്, സുധ പദ്മകുമാർ, റോഷൻ ജോർജ്, കെ പി മോഹനൻ, ഷാബു തോമസ്, ഹരീഷ് കുമാർ, ആർ.എസ്. ഹരിഹരൻ ഉണ്ണി, എം.കെ,വേണുഗോപാൽ എന്നിവർപ്രസംഗിച്ചു.
.എം കെ വേണുഗോപാലിനെ ചിറ്റയം ഗോപകുമാർ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |