പമ്പ : പമ്പാനദി കണ്ടാൽ പണ്ടൊരു പ്രളയം വിഴുങ്ങിയതാണെന്ന് തോന്നില്ല. അയ്യപ്പ ഭക്തർക്ക് സ്നാനപൂജയ്ക്ക് ഒരുങ്ങി പുണ്യവാഹിനി തെളിഞ്ഞൊഴുകുന്നു. ത്രിവേണി മുതൽ ഞുണുങ്ങാർ വരെ പമ്പ തനിമ വീണ്ടെടുത്തു. പടവുകളിൽ മാർബിളുകൾ പാകിയപ്പോൾ പുഴയ്ക്ക് പുതുമോടി. തീരത്ത് തളിർത്ത് പൊങ്ങിയ ഒൗഷധസസ്യങ്ങളുടെ സംരക്ഷണത്തിനായി നാലുവശവും നിർമിച്ച കോൺക്രീറ്റ് തറകളിൽ ടൈൽ പാകി. മണൽപ്പുറത്തെ ഉരുളൻ കല്ലുകൾ നീക്കി ശുചിയാക്കിയാൽ പമ്പയുടേത് മനോഹര കാഴ്ചയാകും.
തീർത്ഥാടനത്തിന് രണ്ടുമാസങ്ങൾ കൂടി ബാക്കി നിൽക്കെ പമ്പയിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ത്രിവേണിയിൽ ബലിത്തറകൾ പുനർനിർമിച്ചു. ബലിപ്പുരകൾ ഉയർന്നാൽ ഭക്തർക്ക് പിതൃതർപ്പണം ചെയ്ത് മുങ്ങിനിവരാം. ഇത്തവണ നദിയിൽ മുങ്ങിക്കുളിക്കാൻ അനുവാദം നൽകുന്ന കാര്യത്തിൽ തീരുമാനമാകാനുണ്ട്.
പ്രളയത്തിൽ നദിയുടെ അടിത്തട്ടിൽ കിടന്ന മരക്കുറ്റികളും കല്ലുകളുമെല്ലാം നീക്കം ചെയ്തു. തീരഭിത്തികൾ മുപ്പത് അടിവരെ ഉയരത്തിൽ കെട്ടി നടപ്പാത നിർമിച്ചിട്ടുണ്ട്. ജലസേചനവകുപ്പാണ് നിർമാണപ്രവർത്തനങ്ങൾ നടത്തിയത്.
കേന്ദ്ര ടൂറിസം വകുപ്പ് അനുവദിച്ച രണ്ടുകോടി രൂപ ചെലവഴിച്ച് ആറാട്ടുകടവ് നവീകരിച്ചു. അപ്രോച്ച് റോഡിന്റെ നിർമാണവും പൂർത്തിയായി.പമ്പയിൽ പഴയ വലിയ നടപ്പന്തൽ ഭാഗത്ത് പുല്ലും പാഴ് വള്ളികളും വളർന്ന് കാടായി. ഇവിടെ ഇഴജന്തുക്കളുടെ താവളമായിട്ടുണ്ട്.
പമ്പയിലെ പഴയ വലിയ നടപ്പന്തൽ ഭാഗം തീർത്ഥാടനത്തിന് മുൻപ് വൃത്തിയാക്കും.
പൊതുമരാമത്ത് അധികൃതർ
ഞുണുങ്ങാർ പാലം നിർമാണം വൈകും
പമ്പയിൽ പ്രളയത്തിൽ തകർന്ന ഞുണുങ്ങാർ പാലം പുനർനിർമാണം വൈകും. ജലനിരപ്പ് താഴ്ന്നാൽ മാത്രമേ നിർമാണം തുടങ്ങാൻ കഴിയൂ. രണ്ടാഴ്ച മഴ പെയ്യാതിരുന്നാൽ തീർത്ഥാടനത്തിന് മുൻപ് പാലം നിർമിക്കാൻ കഴിയുമെന്ന് ജലസേചനവകുപ്പ് അധികൃതർ പറഞ്ഞു.
ഞുണുങ്ങാർ പാലം
നീളം : 20 മീറ്റർ
വീതി : 7 മീറ്റർ
നിർമാണച്ചെലവ് : 1 കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |