പത്തനംതിട്ട : മൂന്ന് വയസിന് താഴെയുള്ള കുഞ്ഞുങ്ങളിൽ നിന്ന് രക്തം ശേഖരിക്കുമ്പോഴും ട്രിപ്പ് നൽകുമ്പോഴും സൂചി കുത്തുന്നതിനായി ഞരമ്പ് കൃത്യമായി തിരിച്ചറിയാൻ കഴിയുന്ന 'വെയിൻ ഫൈൻഡർ' സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കാൻ ആരോഗ്യ വകുപ്പ് നടപടി തുടങ്ങി. ഒക്ടോബർ 30നകം കുട്ടികൾക്കായുള്ള ആശുപത്രികളിലും പീഡിയാട്രിക് വാർഡുകളിലും വെയിൻ ഫൈൻഡർ ഉപയോഗിക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവിനെ തുടർന്നാണ് നടപടി.
15 ആശുപത്രികളിലേക്ക് ഉപകരണം വാങ്ങാൻ ഒാർഡർ നൽകിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
വിദേശങ്ങളിൽ ഇതുപയോഗിച്ച് കുഞ്ഞുങ്ങളിലെ രക്തസാമ്പിൾ ശേഖരിക്കുന്ന രീതി നിലവിലുണ്ട്. സംസ്ഥാനത്തും ഇത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട വള്ളിക്കോട് സ്വദേശി പ്രശാന്ത് ശശിധരനാണ് ബാലാവകാശ കമ്മിഷന് നിവേദനം നൽകിയത്. ചില സ്വകാര്യ ആശുപത്രികളിൽ ഇത് ഉപയോഗിക്കുന്നുണ്ട്. അയ്യായിരം രൂപയിൽ താഴെ വിലവരുന്ന ഉപകരണം തിരുവനന്തപുരം എസ്.എ.ടിയിലും കുട്ടികളുടെയും അമ്മമാരുടെയും ആശുപത്രികളിലും ഉപയോഗിക്കണമെന്നായിരുന്നു നിവേദനത്തിലെ ആവശ്യം.
ഉപകരണം വാങ്ങാൻ ആരോഗ്യ വകുപ്പ് നടപടി തുടങ്ങി
വെയിൻ ഫൈൻഡർ
ചെറിയ ടോർച്ച് പോലുള്ള ഉപകരണം. ലൈറ്റടിച്ചാൽ കൈകാലുകളിലെ ഞരമ്പ് വ്യക്തമായി തെളിഞ്ഞു കാണാം.
പ്രയോജനം
ഞരമ്പിലേക്ക് സൂചി ഇറക്കാൻ കുട്ടികളുടെ ശരീരത്തിലേക്ക് പലവട്ടം കുത്തുന്നത് ഒഴിവാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |