പത്തനംതിട്ട : ബി.ജെ.പിയുടെ പുതിയ ജില്ലാ അദ്ധ്യക്ഷനാകുമെന്ന് പ്രതീക്ഷിച്ചതല്ലെന്ന് വി.എ.സൂരജ്. പാർട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ടു പോകുക എന്ന ഒറ്റ അജണ്ടയാണ് മുന്നിലുള്ളത്. ജനകീയ വിഷയങ്ങളിൽ ഇടപെട്ട് പാർട്ടിയുടെ സ്വാധീനം വിപുലപ്പെടുത്തുമെന്നും കേരളകൗമുദിയുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
? പാർട്ടി ജില്ലാ അദ്ധ്യക്ഷനാകുമെന്ന് മുൻകൂട്ടി അറിഞ്ഞിരുന്നോ. പ്രതീക്ഷിച്ചിരുന്നില്ല. പാർട്ടി നേതൃത്വത്തിന് തന്നിലുള്ള വിശ്വാസത്തിൽ നന്ദിയും സന്തോഷവുമുണ്ട്.
? ജില്ലാ ഭാരവാഹികളുടെ പുന:സംഘടന ഉടനെയുണ്ടോ.
സംസ്ഥാന ഭാരവാഹികളുമായി ആലോചിച്ച് ജില്ലാ ഘടകം പുന:സംഘടിപ്പിക്കും.
? സ്ഥാനാരോഹണത്തിന് ശേഷം പാർട്ടിയെ ശക്തിപ്പെടുത്താൻ മനസിലുള്ള പദ്ധതികൾ എന്തൊക്കെയാണ്.
ബൂത്ത് പ്രവർത്തനം ശക്തമാക്കണം. എല്ലാ ബൂത്തുകളിലും പരമാവധി കമ്മിറ്റികളുണ്ടാക്കും. പുതിയ ആളുകളെ പാർട്ടിയിലേക്ക് ചേർക്കാൻ പരിപാടികൾ ആവിഷ്കരിക്കും. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് പ്രവർത്തിക്കും.
? ജനകീയ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിനു പകരം വിശ്വാസത്തിന് പിന്നിലെ വൈകാരികതയ്ക്ക് അമിത പ്രാധാന്യം നൽകുന്ന പാർട്ടി രീതി ശരിയാണോ.
വികസനവും വിശ്വാസസംരക്ഷണത്തിനുമാണ് ബി.ജെ.പി കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പ്രധാന്യം നൽകിയത്. ഇടതു സർക്കാർ വിശ്വാസികളെ മുറിവേൽപ്പിച്ചപ്പോൾ പ്രതികരിക്കേണ്ട ഉത്തരവാദിത്വം ബി.ജെ.പിക്കുണ്ടായിരുന്നു. ജില്ല നേരിടുന്ന പൊതു പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ബി.ജെ.പി പ്രക്ഷോഭങ്ങൾ നടത്തും. വികസന മുരടിപ്പ് പ്രധാന വിഷയമാണ്. ഇടത്, വലത് മുന്നണികളുടെ എം.എൽ.എമാർ ഉണ്ടായിട്ടും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് ഇതുവരെ പരിഹാരം കണ്ടിട്ടില്ല. പത്തനംതിട്ടയിൽ മതിയായ പൊതുഗതാഗതം ഇല്ല. വൈകിട്ട് എട്ട് മണി കഴിഞ്ഞാൽ പത്തനംതിട്ടയിൽ എങ്ങോട്ടും പോകാൻ കഴിയാത്ത സ്ഥിതിയാണ്. ഇതറിയാവുന്നവർ ജില്ലാ ആസ്ഥാനത്തേക്ക് വരാറുമില്ല. മലയോര മേഖലയിൽ കർഷകർ വന്യമൃഗ ശല്യം നേരിടുന്നു. മതിയായ നഷ്ടപരിഹാരം ലഭിക്കുന്നില്ല. നെൽകർഷകരും പ്രയാസങ്ങൾ അനുഭവിക്കുന്നു. ഉൽപ്പന്നങ്ങൾക്ക് വില ലഭിക്കാതെ മറ്റ് കൃഷിക്കാരും ദുരിതത്തിലാണ്.
? നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. നെടുമ്പ്രം, കുറ്റൂർ പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടു. പന്തളം നഗരസഭയിൽ ഭരണം സ്തംഭനാവസ്ഥയിലാണ്.
രണ്ട് പഞ്ചായത്തുകളിൽ ഭരണം നഷ്ടപ്പെട്ടെങ്കിലും അയിരൂർ, ചെറുകോൽ പഞ്ചായത്തുകളിൽ ഭരണം പിടിച്ചെടുത്തിട്ടുണ്ട്. പന്തളം നഗരസഭയിൽ സ്വന്തക്കാരായ ഉദ്യോഗസ്ഥരെ ഉപയാേഗിച്ച് എൽ.ഡി.എഫ് ഭരണ സ്തംഭനമുണ്ടാക്കുകയാണ്. യു.ഡി.എഫും എൽ.ഡി.എഫിനൊപ്പം കൂടി. ഇക്കാര്യങ്ങൾ പാർട്ടി ജനങ്ങളോട് വിശദീകരിച്ചുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |