പത്തനംതിട്ട : ജില്ലയിലെ വിവിധ സർക്കാർ ഒാഫീസുകൾ ജപ്തി നടപടികൾ നേരിടുകയാണ്. ഏത് ഒാഫീസും ഏതുനിമിഷവും ജപ്തി ചെയ്യപ്പെട്ടേക്കാം എന്ന ഭയത്തിലാണ് ജീവനക്കാർ ജോലിചെയ്യുന്നത്. ജീവനക്കാർ ഇരിക്കുന്ന കസേരകൾ പോലും ജപ്തിയാകുന്ന അവസ്ഥ. നിന്നുകൊണ്ട് ജോലി ചെയ്യേണ്ട ഗതികേടുമുണ്ടായി ജീവനക്കാർക്ക്. വിവിധ പദ്ധതികൾക്ക് ഭൂമി ഏറ്റെടുത്തവകയിലുള്ള നഷ്ടപരിഹാരം വൈകുന്നതാണ് ജപ്തിയിൽ കലാശിക്കുന്നത്.
കഴിഞ്ഞ ജൂലായിൽ കളക്ടറുടെ ഔദ്യോഗിക വാഹനങ്ങളടക്കം 23 വാഹനങ്ങൾ ജപ്തി ചെയ്യാൻ ഉത്തരവ് വന്നിരുന്നു. ഇതായിരുന്നു തുടക്കം. പിന്നീട് തുടർച്ചയായി ജപ്തിനടപടികൾ ജില്ലയിൽ അരങ്ങേറി. സബ് ട്രഷറി ഓഫീസിലെ കസേരകൾ, എ.ഡി.എം ഓഫീസിലെ കസേര, അലമാര, മേശ, അടൂർ ആർ.ഡി.ഒയുടെ ഔദ്യോഗിക വാഹനം എന്നിവ ജപ്തി ചെയ്യാൻ ഉത്തരവുണ്ടായി.
റിംഗ് റോഡിന് ഭൂമി ഏറ്റെടുത്ത വകയിൽ നഷ്ടപരിഹാരം കെട്ടിവയ്ക്കാൻ വൈകിയതിനാണ് ജില്ല കളക്ടറുടെ വാഹനമടക്കം ജപ്തി നടപടി നേരിടേണ്ടി വന്നത്. കല്ലട ഇറിഗേഷൻ പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്ക് മുഴുവൻ പണവും നൽകാത്തതിനെ തുടർന്നാണ് സബ് ട്രഷറി ഓഫീസും ജില്ലാ ട്രഷറി ഓഫീസും അടൂർ ആർ.ഡി.ഒയുടെ വാഹനവും എ.ഡി.എം ഓഫീസിലെ സാധനങ്ങളും ജപ്തി നടപടികൾ നേരിട്ടത്. കഴിഞ്ഞ ദിവസമാണ് ജില്ലാ ട്രഷറിയിൽ സമാനമായ പരാതിയിൽ ജപ്തി നടന്നത്.
33 വർഷം മുൻപ് നടപ്പാക്കിയ ഇറിഗേഷൻ പദ്ധതിയുടെ പേരിലാണ് ജില്ലാ ആസ്ഥാനത്തെ ഓഫീസുകളിലെ ഉപകരണങ്ങളെല്ലാം ജപ്തിയാകുന്നത്. ജില്ലാ ട്രഷറി ഓഫീസ് മുറിയിലെ മുഴുവൻ ഉപകരണങ്ങളും ജപ്തിചെയ്ത് കൊണ്ടുപോയി. പ്രധാന ഇടപാടുകൾ നടക്കുന്ന ഹാളിലെ ജീവനക്കാരുടെ ആറ് മേശ,10 കസേര എന്നിവയും ഇവയിൽ ഉൾപ്പെടുന്നു. ഇറിഗേഷനായി സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് കുരമ്പാല സ്വദേശിനി കുഞ്ഞുകുഞ്ഞമ്മയ്ക്ക് കിട്ടാനുള്ള നഷ്ടപരിഹാരത്തിലാണ് ജപ്തി. എം.ഡി.എം ഓഫീസിലെ സാധനങ്ങൾ ജപ്തി ചെയ്തത് കൂരമ്പാല തോപ്പിൽ വീട്ടിൽ അച്ചുതൻപിള്ളയുടെ പരാതിയെ തുടർന്നാണ്.
ജപ്തി നടപടി നേരിട്ട സർക്കാർ ഓഫീസുകൾ
1.പത്തനംതിട്ട കളക്ടറേറ്റ്
2.ജില്ലാ ട്രഷറി
3.പത്തനംതിട്ട സബ് ട്രഷറി ഓഫീസ്
4.എ.ഡി.എം ഓഫീസ്
5.അടൂർ ആർ.ഡി.ഒ ഓഫീസ്
ജില്ലാകളക്ടറുടെ ഔദ്യോഗിക വാഹനം മുതൽ
ട്രഷറിയിലെ കസേര വരെ ജപ്തി ഭീഷണി നേരിട്ടു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |