ശബരിമല : കനത്ത മഴ പെയ്യുന്ന സാഹചര്യങ്ങളിൽ ഭക്തർക്ക് പമ്പയിൽ വിരിവയ്ക്കാനുള്ള അനുമതി നൽകാൻ എ.ഡി.എം അർജുൻ പാണ്ഡ്യന്റെ സാന്നിദ്ധ്യത്തിൽ ശബരിമല സന്നിധാനത്തു ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
നിലവിൽ രണ്ട് ആംബുലൻസുകളാണ് ശബരിമലയിൽ സേവനത്തിന് ഉപയോഗിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം, അയ്യപ്പസേവാ സംഘത്തിന്റെ പമ്പയിലുള്ള ആംബുലൻസും ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കാമെന്നും എ.ഡി.എം. പറഞ്ഞു. ദർശനം കഴിഞ്ഞ് ഭക്തർ കൂട്ടത്തോടെ മടങ്ങുമ്പോൾ തിരക്കൊഴിവാക്കാൻ പമ്പയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസ് ഷെഡ്യൂളുകൾ വർദ്ധിപ്പിക്കാനുള്ള നിർദേശം നൽകും. തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും എ.ഡി.എം. നിർദേശിച്ചു. പമ്പയിൽ നിന്ന് നീലിമല, അപ്പാച്ചിമേട് വഴി സന്നിധാനത്തേക്കുള്ള പരമ്പരാഗത പാത സജ്ജമാക്കിയത് യോഗം വിലയിരുത്തി. സന്നിധാനത്ത് സ്ഥിരം ജോലി ചെയ്യുന്നവരുടെ ആരോഗ്യ കാര്യത്തിൽ എല്ലാ വകുപ്പുകളും പ്രത്യേകം ശ്രദ്ധചെലുത്തണമെന്ന് യോഗം നിർദേശിച്ചു. ഭക്തരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി നിലവിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി.ക്യാമറകൾ പ്രവർത്തന സജ്ജമാണ്. ശുചീകരണ പ്രവർത്തനങ്ങളും ക്ലോറിനേഷനും മികച്ച നിലയിൽ നടക്കുന്നതായും യോഗം വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |