അടൂർ : ഇ - ഫയലിംഗ് സംവിധാനം ഉൾപ്പെടെ അടൂർ നഗരസഭാ കാര്യാലയം പുതുവർഷത്തിൽ ഹൈടെക് ആകുന്നു. അപേക്ഷകൾ എവിടെവരെയെത്തി, നടപടിക്രമങ്ങൾ എന്തായി എന്ന് ഒറ്റനോട്ടത്തിൽ മനസിലാക്കാൻ കഴിയുന്ന സംവിധാനത്തിലേക്കാണ് നഗരസഭ കടക്കുന്നത്. ഇൗ മാസം 20 മുതൽ ഇ - ഫയലിംഗ് സംവിധാനം നടപ്പിലാക്കും. അപേക്ഷകൾ ഉടനടി സ്വീകരിച്ച് കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുകയും നമ്പർ ലഭ്യമാക്കുകയും ചെയ്യും. ഇൗ നമ്പർ കമ്പ്യൂട്ടറിൽ നൽകി മൗസിൽ ക്ളിക്ക് ചെയ്താൽ ഫയൽ ഏത് സെക്ഷനിലാണുള്ളതെന്നും നടപടി ക്രമങ്ങൾ ഏത് നിലയിൽ എത്തിയെന്നും അറിയാം. ഇതിനായി എല്ലാ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുന്നിലും കമ്പ്യൂട്ടുറുകൾ ഉണ്ടാകും. ഇതിനായി നിലവിലുള്ള 25 കമ്പ്യൂട്ടറുകൾക്ക് പുറമെ 14 എണ്ണംകൂടി വാങ്ങി.ഇത് വിവിധ ഡിപ്പാർട്ടുമെന്റുകളുമായി കൂട്ടിയോജിപ്പിക്കുന്നതിനുള്ള പണികൾ ആരംഭിച്ചുകഴിഞ്ഞു. പൊതുജനങ്ങൾക്ക് വിവിധമേഖലകളിലുള്ള സേവനാവകാശം നിർബന്ധമാക്കാൻ കഴിഞ്ഞ ദിവസം നഗരസഭാ കൗൺസിൽ യോഗത്തിൽ തീരുമാനമെടുത്തിടുത്തിരുന്നു. ഇതിന്റെ തുടർച്ചയായി ഒാഫീസ് പ്രവർത്തനം പൂർണമായും കമ്പ്യൂട്ടർവൽക്കരിക്കും. ഒപ്പം പുതിയ നഗരസഭാ കാര്യാലയത്തിന്റെ നിർമ്മാണം പൂർത്തിയാകുംവരെ നിലവിൽ പ്രവർത്തിക്കുന്ന കാര്യാലയം പെയിന്റടിച്ച് നവീകരിക്കുന്നതിനുള്ള ജോലികൾക്കും തുടക്കംകുറിച്ചു.
ഇൗ മാസം 20 മുതൽ ഇ - ഫയലിംഗ്
14 കമ്പ്യൂട്ടർ കൂടി വാങ്ങി
നൽകുന്ന അപേക്ഷകൾ എവിടെയെന്ന് കണ്ടുപിടിക്കാൻ നിലവിൽ ഏറെ ബുദ്ധിമുട്ടാണ്. ഇതുവഴി യഥാസമയം സേവനം ഉറപ്പാക്കാനും കഴിയുന്നില്ല. ജനങ്ങൾക്കുണ്ടാകുന്ന ഇൗ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായാണ് ഇ - ഫയലിംഗ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചത്.
ഡി. സജി,
ചെയർമാൻ, അടൂർ നഗരസഭ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |