വള്ളിക്കോട് : വള്ളിക്കോട് തീയേറ്റർ ജംഗ്ഷിൽ നിന്ന് ഗുരുമന്ദിരം ഭാഗത്തേക്ക് ഇറങ്ങാൻ ചന്ദനപ്പള്ളി - കോന്നി റോഡിൽ നിന്ന് ചരിവ് നിർമ്മിച്ചു. 'റോഡിന് ഉയരം കൂട്ടി, നാട്ടുകാർ ഗതികെട്ടു' എന്ന് തലക്കെട്ടിൽ കേരളകൗമുദി ഞായറാഴ്ച പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് പൊതുമരാമത്ത് അധികൃതർ നടപടിയെടുത്തത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ടിപ്പർ ലോറിയിൽ മൂന്ന് ലോഡ് മണ്ണിറക്കി ഇട വഴിയിലേക്ക് വാഹനം ഇറങ്ങാനുള്ള സൗകര്യം ഒരുക്കി. ജെ.സി.ബി കൊണ്ട് മണ്ണ് നിരത്തി ഉറപ്പിച്ചു. രണ്ടു ദിവസനത്തിനുള്ളിൽ ഇവിടെ കോൺക്രീറ്റ് ചെയ്യുമെന്ന് പൊതുമരാമത്ത് അധികൃതർ നാട്ടുകാർക്ക് ഉറപ്പു നൽകി.
ചന്ദനപ്പള്ളി - കോന്നി റോഡ് ഒന്നര മീറ്ററോളം ഉയർത്തിയതു കാരണം ഗുരുമന്ദിരം ഭാഗത്തെ ഇടവഴിയിൽ നിന്ന് വാഹനങ്ങൾ റോഡിലേക്ക് എത്തിക്കാനാകാതെ നാട്ടുകാർ രണ്ടാഴ്ചയിലേറെയായി ദുരിതത്തിലായിരുന്നു. ഇടവഴിയിലേക്ക് ചരിവുണ്ടാക്കാതെ പ്രധാന റോഡ് ഇന്റർ ലോക്ക് ചെയ്യുകയായിരുന്നു. പ്രധാന റോഡിലേക്ക് കയറാൻ പടികൾ നിർമ്മിച്ച് പൊതുമാരാമത്ത് അധികൃതർ മടങ്ങിയിരുന്നു.
റോഡിലേക്ക് വാഹനങ്ങൾ കയറ്റാനാകാത്തതുകാരണം സമീപത്തെ വീടുകളിലെ രോഗബാധിതരെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. പേപ്പർ കാർഡ് ബോർഡ് ഫാക്ടറിയിലേക്ക് ലോഡ് എത്തിക്കാൻ കഴിയാത്തതിനാൽ അടച്ചിട്ടിരിക്കുകയായിരുന്നു. ഇതുകാരണം തൊഴിലാളികൾക്ക് പണിയില്ലാതായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |