ശബരിമല : മകരവിളക്ക് ഉത്സവമടുത്തതോടെ ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കേറി. കഴിഞ്ഞ ശനിയാഴ്ചയാണ് ഏറ്റവുമധികം തീർത്ഥാടകർ എത്തിയത്. വെർച്വൽ ക്യൂവിലൂടെ 49,846 പേരും നിലയ്ക്കലിൽ മാത്രം സ്പോട്ട് രജിസ്ട്രേഷനിലൂടെ 2634 പേരും എത്തി. ഇതിന് പുറമേ വിവിധ കേന്ദ്രങ്ങളിലെ സ്പോട്ട് രജിസ്ട്രേഷനിലൂടെ എത്തിയവരുമുണ്ട്. ശനിയാഴ്ചമാത്രം 54,000ത്തിലധികം തീർത്ഥാടകരെത്തി. ഇന്നലെ രാവിലെ മുതൽ ഭക്തരുടെ നിലയ്ക്കാത്ത പ്രവാഹമായിരുന്നു. വൈകിട്ട് 5മണിവരെ 45,000ത്തോളം തീർത്ഥാടകർ പമ്പയിൽ നിന്ന് മലകയറി. കഴിഞ്ഞ ദിവസങ്ങളിലും ശരാശരി തീർത്ഥാടകരുടെ എണ്ണം നാൽപ്പത്തിഅയ്യായിരമാണ്.
വെർച്വൽ ക്യൂ വഴി ആറാംതീയതി 42,357 പേരും ഏഴിന് 44,013 പേരും ശബരിമല ദർശനത്തിന് എത്തിയിരുന്നു. ഈ മാസം ഒന്നാംതീയതി മുതൽ എട്ടാംതീയതി വരെ 21,080 പേരാണ് സ്പോട്ട് രജിസ്ട്രേഷൻ നടത്തി സന്നിധാനത്ത് എത്തിയത്. തമിഴ്നാട്ടിൽ നിന്ന് ഇപ്പോഴും അയ്യപ്പഭക്തരെ കടത്തിവിടുന്നുണ്ട്. കാര്യമായ കൊവിഡ് ലോക് ഡൗൺ ഇല്ലാത്ത ആന്ധ്രയിൽ നിന്നാണ് കൂടുതൽ അയ്യപ്പഭക്തർ എത്തുന്നത്. ശനിയാഴ്ചയും ഇന്നലെയും വലിയ നടപ്പന്തൽ ഭക്തരെക്കൊണ്ട് നിറഞ്ഞ സാഹചര്യമുണ്ടായി. കൊവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളപ്പോഴും സുരക്ഷിതവും സുഗമവുമായ തീർത്ഥാടനകാലം ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങളാണ് സന്നിധാനത്ത് നടന്നുവരുന്നത്. പതിനെട്ടാം ടി കയറാൻ നീണ്ടനിര പലപ്പോഴും രൂപപ്പെടുന്നുണ്ട്. എത്തിച്ചേരുന്ന മുഴുവൻ ഭക്തർക്കും ഇപ്പോൾ ദർശന സൗകര്യം ഒരുക്കുന്നുണ്ട്. ഡിസംബർ പകുതിവരെ ശക്തമായ ഒഴുക്കുണ്ടായിരുന്ന പമ്പാനദി വറ്റിത്തുടങ്ങി. മകരവിളക്ക് തിരക്ക് കണക്കിലെടുത്ത് കുള്ളാർ അണക്കെട്ടിൽ നിന്ന് ഇന്നുമുതൽ 18 വരെ വെള്ളം തുറന്നുവിട്ട് ജലലഭ്യത ഉറപ്പാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |