പത്തനംതിട്ട : ഗ്രാമീണ മേഖലയിലെ യാത്രാക്ളേശം പരിഹരിക്കാൻ ഗ്രാമ സർവീസുകൾ ആരംഭിക്കുന്നതിന് 100 കെ.എസ്.ആർ.ടി.സി ബസുകൾ ജില്ലയ്ക്ക് ലഭിക്കും. 48 സീറ്റുകളുള്ള ബസുകളാണ് ആദ്യ ഘട്ടത്തിൽ എത്തുന്നത്. ഗ്രാമീണസർവീസുകൾക്ക് 24 സീറ്റുകളുള്ള ചെറിയ ബസുകളും കെ.എസ്.ആർ.ടി.സി രംഗത്തിറക്കും. ജില്ലയിലെ മലയോര മേഖലയിലേക്ക് ഇത്തരം വാഹനങ്ങൾ സർവീസ് നടത്തും.
ഗ്രാമസർവീസുകളുടെ മേൽനോട്ടത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് കൂടി പങ്കാളിത്തം ലഭിക്കും. തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന റൂട്ടുകളിലാണ് സർവീസ് നടത്തുന്നത്. സർവീസുകൾക്കുള്ള ഇന്ധന ചെലവുകൾ തദ്ദേശ സ്ഥാപനങ്ങൾ വഹിക്കണം. ഇതുവരെ ബസ് സർവീസുകൾ നടത്തിയിട്ടില്ലാത്ത മേഖലകളിലേക്കും ഗ്രാമവണ്ടികൾ കടന്നുചെല്ലും.
ഗ്രാമസർവീസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്കുള്ള ക്ളാസ് ഇന്നലെ പത്തനംതിട്ട കെ.എസ്.ആർ.ടി.സി ടെർമിനലിൽ നടന്നു. കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടർ കെ.അനിൽകുമാർ പദ്ധതിയെപ്പറ്റി വിശദീകരിച്ചു. അടുത്തമാസം ആദ്യം ഗ്രാമസർവീസുകൾ ആരംഭിക്കാനാണ് തീരുമാനം. ഇതിനായി കൂടുതൽ ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയമിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |