പത്തനംതിട്ട : ജില്ലയിൽ പാലുല്പാദനം വർദ്ധിപ്പിക്കാൻ 25 കോടിയുടെ ശബരി പദ്ധതി അടൂരിൽ നടന്ന ക്ഷീരസംഗമം സർക്കാരിന് സമർപ്പിച്ചു. അഞ്ച് വർഷം കൊണ്ട് പാലുല്പ്പാദനം അൻപത് ശതമാനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. പാലുല്പാദനത്തിൽ ഏറ്റവും പിന്നിലായ ജില്ലയിൽ ക്ഷീര മേഖലയിൽ വൻ മുന്നേറ്റമുണ്ടാക്കുന്നതിനാണ് പദ്ധതി രൂപകല്പന ചെയ്തത്.
ക്ഷീര സംഘങ്ങളുടെ ആധുനീകരണം, മിനി കിടാരി പാർക്ക്, പാലിന്റെയും പാലുല്പന്നങ്ങളുടെയും ഗുണമേൻമ ഉറപ്പാക്കുക, നാടൻ കാലിത്തീറ്റ - ജൈവവള ഉല്പാദന കേന്ദ്രങ്ങൾ, വനിതാ ഫുഡ് ഡയറി കോർട്ടുകൾ, അടിയന്തര വെറ്റിറനറി സർവീസ് സൗകര്യം തുടങ്ങിയ നിർദേശങ്ങളാണ് പദ്ധതിയിലുള്ളത്.
സംസ്ഥാന ആസൂത്രണഫണ്ട്, കേന്ദ്രസർക്കാരിന്റെ ക്ഷീര വികസന പദ്ധതികളായ രാഷ്ട്രീയ ഗോകുൽ മിഷൻ, ക്ഷീര സംരംഭക്തൃ വികസനം, നാഷണൽ ഡയറി ഡവലപ്പ്മെന്റ് പ്ളാൻ എന്നീ മാർഗങ്ങളിലൂടെ പദ്ധതിക്ക് പണം കണ്ടെത്താവുന്നതാണ്.
ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി ചിഞ്ചുറാണിക്ക് പദ്ധതിയുടെ വിശദരേഖ ക്ഷീരസംഗമം ജനറൽ കൺവീനർ എ.പി.ജയൻ സമർപ്പിച്ചു. പദ്ധതി നിർദേശം സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
പദ്ധതി രേഖ ഒറ്റനോട്ടത്തിൽ
മിനി ഡയറി പ്ളാന്റ്, ആധുനിക കാലിത്തൊഴുത്ത്, ആധുനിക ഫാം, മിനി ഹൈബ്രിഡ് ഹീഫർ പാർക്ക്, നാടൻ കാലിത്തീറ്റ - ജൈവ വള ഉല്പ്പാദന കേന്ദ്രങ്ങൾ, വനിതാ ഡയറി ഫുഡ്കോർട്ടുകൾ, വെന്റിംഗ് മെഷിനുകൾ, ന്യായവില ഷോപ്പുകൾ.
ജില്ല 14ാമത്
പാലുല്പാദനത്തിൽ ജില്ല പതിന്നാലാം സ്ഥാനത്ത്
പ്രതിദിന ആവശ്യകത : 3,06,530 ലിറ്റർ
ഉല്പാദനം : 2,34,971 ലിറ്റർ
കുറവ് : 72,000 ലിറ്റർ.
'' ജില്ലയിലെ പാൽ ഉല്പാദനം വർദ്ധിപ്പിക്കുന്നതിന് സമഗ്രപദ്ധതി വേണമെന്നത് പൊതുജന ആവശ്യമാണ്. അഞ്ചുവർഷം കൊണ്ട് ഉല്പാദനം ഇരിട്ടിയാക്കാനുള്ള പദ്ധതിയാണ് ക്ഷീരസംഗമം സർക്കാരിന് സമർപ്പിച്ചത്. ജില്ലയ്ക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്.
എ.പി.ജയൻ,
ജനറൽ കൺവീനർ, ജില്ലാ ക്ഷീരസംഗമം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |