പ്രമാടം : വംശനാശ ഭീഷണിയെ തുടർന്ന് അതിജീവനം തേടുന്ന അങ്ങാടിക്കുരുവികൾക്ക് ചേക്കേറാൻ നമുക്കും ഇന്ന് കൂടൊരുക്കാം. ലോകത്ത് ഭൂരിഭാഗം സ്ഥലങ്ങളിലും കണ്ടുവന്നിരുന്ന പക്ഷിയാണ് അങ്ങാടിക്കുരുവികൾ. ബീഹാർ, ഡൽഹി എന്നിവിടങ്ങളിലെ സംസ്ഥാന പക്ഷിയായ അങ്ങാടിക്കുരുവിയെ കേരളത്തിൽ അരിക്കിളി, വീട്ടുകുരുവി എന്നീ പേരുകളിൽ അറിയപ്പെടുന്നു. 2010 മാർച്ച് 20 മുതലാണ്
ഇവയുടെ സംരക്ഷണാർത്ഥം ലോക അങ്ങാടിക്കുരുവിദിനം ആചരിക്കാൻ തുടങ്ങിയത്.
അങ്ങാടിയുടെ ഐശ്വര്യം
പ്രകൃതിയുടെ വരദാനമായ ഈ കുഞ്ഞിക്കിളികൾ മനുഷ്യരുമായി ഏറെ സഹവസിച്ചാണ് ജീവിക്കുന്നത്. ഇവ ഐശ്വര്യവും മാനസിക ഉല്ലാസവും കൊണ്ടുവരുന്നവരാണെന്നാണ് പലചരക്കു വ്യാപാരികളുടെ വിശ്വാസം. അതുകൊണ്ടുതന്നെ അങ്ങാടികളിലെ പലചരക്കു കടകളും പരിസരങ്ങളുമാണ് ഇവയുടെ ആവാസകേന്ദ്രം. കൂട്ടമായി ജീവിക്കുന്ന ഇവ രാവിലെയും വൈകുന്നേരങ്ങളിലുമാണ് കൂടുതൽ സജീവമാകുന്നത്. പൂർണ്ണ വളർച്ചയെത്തിയ ഒരു കുരുവിയ്ക്ക് 16 സെന്റീമീറ്റർ നീളവും 25 മുതൽ 29 ഗ്രാം തൂക്കവും ഉണ്ടാകും. ആൺപക്ഷികളുടെ മുഖത്തും കഴുത്തിലും മാറിലും കറുപ്പും കവിളിൽ വെളുപ്പും നിറമാണ്. പെൺകിളികളുടെ മുകൾ ഭാഗത്ത് തവിട്ടും ബാക്കി ചാരനിറവുമാണ്.
പ്രജനനത്തിന് കാലമില്ല
പ്രജനനത്തിന് പ്രത്യേക കാലമില്ലാത്ത ഇവ വർഷത്തിൽ ആറും ഏഴും തവണ കൂടുകൂട്ടും. കടകളുടെയും ഷട്ടറുകളുടെയും മുകൾ ഭാഗം, മരപ്പൊത്തുകൾ, വൈദ്യുതി ലൈറ്റുകളുടെ ഷെയ്ഡുകൾ, കെട്ടിടങ്ങളിലെ ഓടുകളുടെ വിടവുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും കൂടുകൂട്ടുന്നത്. ചാക്കുനൂൽ, ചകിരിനാര് എന്നിവകൊണ്ടാണ് കൂട് നിർമ്മിക്കുന്നത്. ഒരു കൂട്ടിൽ മൂന്നു മുതൽ ഏഴ് മുട്ടകൾ വരെയുണ്ടാകുമെങ്കിലും സാധാരണ രണ്ട് മുട്ടകളെ വിരിയാറുള്ളു.
നേരിടുന്ന പ്രതിസന്ധികൾ
ചേക്കേറാനുള്ള വൃക്ഷങ്ങളുടെ കുറവ്, ജലദൗർലഭ്യം, കൂടുകൂട്ടാൻ ഇടമില്ലായ്മ, ധാന്യങ്ങൾ തുറന്നുവച്ച് കച്ചവടം നടത്തുന്ന പലചരക്ക് കടകളുടെ അഭാവം. ആഗോളം താപനം, മൊബൈൽ ടവറുകളിൽ നിന്നുള്ള വൈദ്യുത കാന്തിക തരംഗങ്ങളുടെ പ്രസരണം തുടങ്ങിയവ ഇവയുടെ വംശനാശത്തിന് കാരണമാക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. നെല്ലരി, പുല്ലരി, ചോളം, തിന, ചെറുപഴങ്ങൾ, കീടങ്ങൾ എന്നിവയാണ് പ്രധാന ഭക്ഷണങ്ങൾ.
നമുക്കും കൂടൊരുക്കാം
ഒരു ചെറിയ മൺ കുടത്തിന്റെ വായ തുണികൊണ്ട് കെട്ടുക. അതിന്റെ ചുവടുഭാഗത്ത് കിളിയ്ക്ക് കയറിയിറങ്ങാവുന്ന തരത്തിൽ ഒരു ദ്വാരമുണ്ടാക്കി പലചരക്ക് കടയ്ക്ക് സമീപം ഉറപ്പിച്ചുവെക്കുക. ഇവയിൽ കുരുവികൾ കൂടുകൂട്ടുകയും പ്രജനനം നടത്തി വംശനാശഭീഷണിയെ നേരിടുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |